റാന്നി : ഇന്നു വൈകിട്ടു പെയ്ത കനത്ത മഴയില്‍ ചാത്തന്‍തറ കുരുമ്പന്‍മൂഴി മണക്കയം കോളനിയില്‍ വീണ്ടും അതി ശക്തമായ മലവെള്ളപ്പാച്ചില്‍. തുടർച്ചയായ മൂന്നു തവണത്തെ ഉരുള്‍പൊട്ടലിനു ശേഷമുണ്ടായ മലവെള്ളപ്പാച്ചിലില്‍ പ്രദേശവാസികള്‍ കനത്ത ആശങ്കയിലാണ്. സമൂഹമാധ്യമങ്ങള്‍ വഴി ഉരുള്‍പൊട്ടലുണ്ടായെന്ന തരത്തില്‍ വീഡിയോയും ഓഡിയോ സന്ദേശം പ്രചരിച്ചതും ജനങ്ങളെ ഭയാശങ്കയിലാക്കി.
ശബരിമല ഉള്‍ വനത്തില്‍ നിന്നും കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലിനു സമാനമായ മലവെള്ളപാച്ചിലാണെന്നാണ് നിഗമനം. അരുവികള്‍ വന്നു ചേരുന്ന സ്ഥലത്തു നിന്നും താമസക്കാരെ ഒരു മാസം മുമ്പുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു ഒഴിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കുവാനും അനാവശ്യ മെസേജുകള്‍ പ്രചരിപ്പിക്കരുതെന്നും വെച്ചൂച്ചിറ പോലീസ് പറഞ്ഞു. രാജാമ്പാറ വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഇരുട്ടുകുഴി തോട്, പനംകുടന്ത വെള്ളച്ചാട്ടത്തില്‍ നിന്നെത്തുന്ന പടിവാതുക്കല്‍ അരുവി എന്നീ രണ്ടു തോടുകള്‍ ചേരുന്നിടത്താണ് മലവെള്ളപാച്ചിലുണ്ടായത്. പത്തടിയോളം ഉയരത്തിലാണ് കഴിഞ്ഞ പത്തിനു രാത്രിയില്‍ വെള്ളമെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പടിവാതുക്കല്‍ തോട്ടില്‍ നിന്നാണ് വെള്ളവും കല്ലുകളും അന്ന് ഒഴുകിയെത്തിയത്. തോട്ടില്‍ നിന്നും മറു കരയെത്താന്‍ അഞ്ചു വീട്ടുകാര്‍ക്കുണ്ടായിരുന്ന ചെറിയ പാലം കഴിഞ്ഞ ഒക്ടോബര്‍ 22നുണ്ടായ ആദ്യ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിരുന്നു. അന്നു വളരെ സാഹസികമായിട്ടാണ് ഇവിടെ താമസിച്ചിരുന്ന അഞ്ചു കുടുംബങ്ങളിലെ ഇരുപത്തിയൊന്നോളം പേരെ രക്ഷപ്പെടുത്തിയത്. കോസ് വേ മുങ്ങുകയും വനത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതോടെ അഗ്നിശമന സേനയും എന്‍.ഡി.ആര്‍.എഫും നടന്നെത്തിയാണ് അന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അന്നു ഇവരെ മാറ്റി പാര്‍പ്പിച്ചതു മൂലമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഇപ്പോള്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ നിന്നും ഇവര്‍ക്ക് രക്ഷയായത്. നേരത്തെ മൂന്നു തവണ ഉരുള്‍പൊട്ടി നാശനഷ്ടങ്ങളുണ്ടായ പനംകുടന്ത അരുവിക്കു സമീപത്തെ പടിവാതുക്കല്‍ അരുവിയിലാണ് ഇന്നു വൈകീട്ടും വെള്ളമെത്തിയത്.
ആശങ്കാകുലരായ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മൂന്നു വശം വനത്താലും ഒരു വശം പമ്പാനദിയാലും അതിരുകള്‍ തീര്‍ക്കുന്ന കുരുമ്പന്‍മൂഴി, മണക്കയം ആദിവാസി കോളനിയിലെ ജനങ്ങള്‍ ഒക്ടോബര്‍ ഇരുപത്തിരണ്ടു മുതല്‍ കടുത്ത ദുരിതത്തിലാണ്. പമ്പാനദിയിലെ കുരുമ്പന്‍മൂഴി കോസ് വേയാണ് ഇവര്‍ക്കു പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം. തുടരെ ഇതു വെള്ളത്തിലാകുന്നതോടെ ഇവര്‍ ഒറ്റപ്പെടുകയാണ്. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കുരുമ്പന്‍മൂഴി.