കാസർഗോഡ് : ആന്ധ്രപ്രദേശിൽ നിന്ന് കാസർഗോട്ടേക്ക് കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരം പിടിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെയും ആദൂർ പോലീസിന്റെയും നേതൃത്വത്തിൽ ആദൂർ സി.എ. നഗറിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കാറോടിച്ചിരുന്ന ഉളിയത്തടുക്ക സ്വദേശി, വിദ്യാനഗറിൽ താമസിക്കുന്ന സുബെർ അബ്ബാസി(32)നെ അറസ്റ്റ് ചെയ്തു.
കാറിൽ നിന്ന് 128 കിലോ കഞ്ചാവാണ് പിടിച്ചത്. 59 പാക്കറ്റുകളിലായി കഞ്ചാവ് കാറിന്റെ ഡിക്കിയിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം തലപ്പാടിയിലും സമാനരീതിയിലുള്ള കഞ്ചാവ് കടത്ത് പിടിച്ചിരുന്നു. 114 കിലോ കഞ്ചാവുമായെത്തിയ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ ജില്ലയിലേക്ക് കൂടുതൽ കഞ്ചാവ് കടത്തിന് സാധ്യതയുണ്ടെന്ന് എക്സൈസിനും പോലീസിനും വിവരം ലഭിച്ചിരുന്നു.
കാസർഗോഡ് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, ബേക്കൽ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസ്.ഐ.മാരായ സി.കെ.ബാലകൃഷ്ണൻ, കെ.നാരായണൻ നായർ, ഇ.രത്നാകരൻ, എ.എസ്.ഐ. അബൂബക്കർ കല്ലായി, എസ്.സി.പി.ഒ.മാരായ മധു കുറ്റിക്കോൽ, അനിൽകുമാർ, സി.പി.ഒ.മാരായ ജിനേഷ്, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, പി.ജയേഷ്, എസ്.ഗോകുല, കെ.വിജയൻ, നിതിൻ സാരംഗ്, പി.വി.സുഭാഷ്, ടി.വി.വിജേഷ്, സി.മനോജ്, ടി.ചന്ദ്രൻ, കെ.അശ്വത് കുമാർ, കെ.സുരേഷ്, എ.എം.അനൂപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.