ചേർത്തല : കൃഷിയിടങ്ങളിൽ ഡ്രോൺ സംവിധാനത്തിൽ മരുന്ന് തളിക്കുന്ന അഗ്രി ടെക്സ്റ്റാർട്ടപ്പുമായി സഹോദരങ്ങൾ. കടക്കരപ്പള്ളി ഊടൻ പറമ്പിൽ ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവിക ചന്ദ്രശേഖരനുമാണ് പുതിയ സംരംഭവുമായി രംഗത്തിറങ്ങിയത്. ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും ആകാശ ചിത്രങ്ങൾ എടുത്ത് അവക്ക് വേണ്ടുന്ന വളം കൃത്യമായ അളവിൽ നൽകുന്ന ഡ്രോൺ ആണ് താരം.
പുന്നപ്ര സഹകരണ എൻജിനീയറിങ് കോളേജിൽ നിന്ന് ഇലട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയശേഷം ഏഴ് വർഷം ഒരു കമ്പനിയിൽ ജോലി ചെയ്ത ദേവികയും പത്തനംതിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജിൽ നിന്ന് ഏറോട്ടിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയ ദേവനും ചേർന്ന് ആരംഭിച്ച ഫൂസലേജ് ഇന്നോവേഷൻസ് കമ്പനി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ചേക്കേറുകയാണ്.
2020 ജൂലൈയിൽ ചേർത്തല കേന്ദ്രമാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലുണ്ടായ ആദ്യ പ്രളയത്തിനുശേഷം വ്യാപകമായി കൃഷി നശിക്കുകയും ഉൽപാദനം തകർന്ന അവസ്ഥയിലുമാണ് കമ്പനി രൂപമെടുക്കുന്നത്. പിന്നീടത് കളമശ്ശേരിയിലെ ഇലക്ട്രോണിക് ഇൻക്യൂേബറ്ററിൽ പ്രവർത്തിക്കുന്ന അഗ്രി ടെക് സ്റ്റാർട്ടപ്പായി മാറി. ഇതിനായി കേന്ദ്രസർക്കാർ ഗ്രാൻഡും അനുവദിച്ചു. കണ്ണെത്താ ദൂരത്തെ കൃഷിയിടങ്ങളിൽ ഡ്രോൺ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കുറഞ്ഞ ചെലവിൽ കർഷകർക്ക് നൽകിയതോടെ ശ്രദ്ധ നേടി.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രമായി ബന്ധപ്പെട്ട് അനവധി കൃഷിയിടങ്ങളിൽ മരുന്ന് തളിച്ചിട്ടുണ്ട്. മിനിസ്ട്രി ഓഫ് അഗ്രികൾച്ചറിന്റെ ഇടപെടൽ മൂലം രാജ്യവ്യാപകമായി ഡ്രോൺ പറത്താനുള്ള അനുവാദം ലഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിലേക്കും ചേക്കേറാനായി. മൂന്നാർ, ഹാരിസൺ മലയാളം, എന്നിവിടങ്ങളിലെ കൃഷിയിലും ദേവന്റെയും ദേവികയുടെയും കൈയൊപ്പുണ്ട്. മഹാരാഷ്ട്ര, കോട്ടയ്ക്കൽ, രാമേശ്വരം, തൃശൂർ എന്നിവിടങ്ങളിലെ കൃഷിയും ഇരുവരുടെ സംഭാവനയുണ്ട്.