കോഴിക്കോട് : വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇക്കാര്യത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്നും തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.
‘ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തില്‍ സമസ്തക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാന്‍ പറഞ്ഞത്. സമസ്തയുടെ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കില്‍ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും.’- തങ്ങള്‍ പറഞ്ഞു.
‘പള്ളികളില്‍ കൂടിയാകരുത് ഈ പ്രതിഷേധം. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ അതില്‍ പള്ളിയില്‍ ഉദ്‌ബോധനം വേണ്ട. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്’ – തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും. വഖഫ് ബോര്‍ഡില്‍ നേരത്തെയുള്ള നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പുതിയ തീരുമാനത്തില്‍ സമസ്തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുക.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികളിലൂടെ ബോധവല്‍ക്കരണം നടത്താനാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം ഏകോപന സമിതി യോഗം തീരുമാനിച്ചിരുന്നത്. പള്ളികളെ രാഷ്ട്രീമായി ദുരുപയോഗം ചെയ്യുകയല്ലെന്നും തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ ഇത്തരത്തില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
പള്ളികളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സിപിഎം ആരോപിച്ചിരുന്നു. പള്ളികളില്‍ പ്രതിഷേധമുണ്ടായാല്‍ കുറ്റം പറയാനാകില്ലെന്നും പാര്‍ട്ടി മുന്നറിയിപ്പു നല്‍കിയിരുന്നു. തവനൂര്‍ എംഎല്‍എ കെടി ജലീലിനെ മുന്‍ നിര്‍ത്തിയായിരുന്നു സിപിഎമ്മിന്റെ പ്രതിരോധം. പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും പിന്നീട് ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു.































