മുല്ലപ്പെരിയാർ : മുല്ലപ്പെരിയാർ സംഭവത്തിൽ കേരളത്തിലേത് ഭരണകൂട തകർച്ചയെന്ന് ഡീൻ കുര്യാക്കോസ് എംപി. സുപ്രിം കോടതി പരാമർശങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട് തീരുമാനിക്കുന്നത് മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണ്. ശാശ്വതമായ പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. ഡീൻ കുര്യാക്കോസ് എംപി യുടെ ഉപവാസ സമരം അവസാനിപ്പിച്ചു. അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രയപ്പെട്ടു. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത 2 മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ല എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.