മുംബൈ : കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈ പോലീസ്. മുംബൈയിലെ ജനങ്ങൾ ബീച്ച്, തുറസ്സായ സ്ഥലങ്ങൾ, പാർക്ക് തുടങ്ങിയ പൊതുവിടങ്ങൾ വൈകുന്നേരം അഞ്ചു മുതൽ പുലർച്ചെ അഞ്ചുവരെ സന്ദർശിക്കരുതെന്ന് പോലീസ് നിർദേശം നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ജനുവരി 15 വരെയാണ് നിയന്ത്രണം.
വലിയ ആൾക്കൂട്ടങ്ങൾക്കും അനുമതിയില്ലെന്ന് മുംബൈ പോലീസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിന് മുന്നോടിയായിട്ടുള്ള എല്ലാ വലിയ കൂടിച്ചേരലുകളും അധികൃതർ നിരോധിച്ചിട്ടുമുണ്ട്. മഹാരാഷ്ട്രയിൽ 198 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5368 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
തലേദിവസത്തേക്കാൾ 37 ശതമാനം കൂടുതലാണിത്. മുംബൈയിലും കോവിഡ് കേസുകളിൽ വൻവർധനയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3671 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ടു തലേന്നത്തേതിനെ അപേക്ഷിച്ച് 46 ശതമാനം വർധിച്ചിട്ടുണ്ട്. 190 പേർക്കാണ് മുംബൈയിൽ പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.