ചെങ്ങന്നൂര്‍ : വ്യാജ ട്രാന്‍സ്പോര്‍ട്ടേഴ്സ് കമ്പനിയുടെ പേരില്‍ വാഹനങ്ങള്‍ കരാറിലെടുത്ത് തട്ടിപ്പുനടത്തി വന്ന യുവാവ് പോലിസ് പിടിയില്‍. എറണാകുളം കാക്കനാട് തേവയ്ക്കല്‍ പുത്തന്‍ പുരയ്ക്കല്‍ ലൈന്‍ 48 ല്‍ താമസിക്കുന്ന പാലയ്ക്കാട് ചിറ്റൂര്‍ പെരുവമ്പ് വെള്ളീശരം ചെറുവട്ടത്ത് വീട്ടില്‍ കാര്‍ത്തിക് (27) ആണ് ചെങ്ങന്നൂര്‍ പോലിസിന്റെ പിടിയിലായത്. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തുണ്ടത്തുമലയില്‍ ഉഷാ അനില്‍ കുമാര്‍ ചെങ്ങന്നൂര്‍ പോലിസില്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. ഉഷയുടെ മകന്‍ അഭിജിത് അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള മഹിന്ദ്ര ബൊലേറോ പിക്കപ്പ് വാഹനം 26,000 രൂപ മാസ വാടകയ്ക്ക് കരാര്‍ ഉറപ്പിച്ച് ഇക്കഴിഞ്ഞ നവംബറില്‍ കാര്‍ത്തിക് എടുത്തിരുന്നു. ഫോണിലൂടെ ബന്ധപ്പെട്ട ശേഷം ചെങ്ങന്നൂരില്‍ എത്തി വാഹനം കൊണ്ടുപോവുകയായിരുന്നു.
എറണാകുളത്തുള്ള ഒരു ട്രാന്‍സ്പോര്‍ട്ടേഴ്സ് കമ്പനിയായ ലോജിസ്റ്റിക് സര്‍വീസ് മാനേജിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞായിരുന്നു വാഹന ഇടപാടു നടത്തിയത്. അഡ്വാന്‍സ് തുകയായി 30,000 രൂപ ഉടന്‍ കൈമാറുമെന്നും പ്രതിമാസയിനത്തില്‍ വരുന്ന വാടക തുക ഉടമയുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്നുമായിരുന്നു കരാറിലെ വാഗ്ദാനം. എന്നാല്‍ വാഹനം കൊണ്ടുപോയി മൂന്നു മാസം കഴിഞ്ഞിട്ടും അഡ്വാന്‍സ് തുകയും മാസവാടകയും നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടമ ടെലഫോണ്‍ വഴി നിരവധി തവണ വാഹനം തിരികെ ആവശ്യപ്പെട്ടെങ്കിലും ഓരോ ഒഴിവുകഴിവുകള്‍ പറയുന്നതല്ലാതെ കാര്‍ത്തിക് വണ്ടി നല്‍കിയില്ല. ഇതിനിടെ കാര്‍ത്തിക്കിനെ ബന്ധപ്പെടുത്തി സമാനമായ തട്ടിപ്പു വിവരങ്ങള്‍ പല സ്ഥലത്തുനിന്നുള്ളവരില്‍ നിന്ന് കേള്‍ക്കാനിടയാവുകയും ചെയ്തു.
തുടര്‍ന്നു നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ ചെങ്ങന്നൂരെ തട്ടപ്പിനു ശേഷം സമാന തട്ടിപ്പില്‍ കൊല്ലം കിളികൊല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്ത കാര്‍ത്തിക്കിനെ കൊല്ലത്തു റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചു. ഇതേ തുടര്‍ന്നു ചെങ്ങന്നൂരില്‍ തട്ടിപ്പിനിരയായ വാഹന ഉടമ അഭിജിത്തിന്റെ അമ്മ ഉഷ അനില്‍ കുമാര്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉഷയുടെ പരാതിയില്‍ കേസെടുത്ത ചെങ്ങന്നൂര്‍ പോലിസ് കൊല്ലത്തെ ജയിലില്‍ എത്തി കാര്‍ത്തിക്കിന്റെ അറസ്റ്റു രേഖപ്പെടുത്തി തെളിവെടുപ്പിനായി ചെങ്ങന്നൂരിലെത്തിച്ചു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി നല്‍കിയ സൂചന പ്രകാരം പോലിസ് തൃശൂരിലെ തൃപ്രയാറില്‍ നിന്ന് ബുധനാഴ്‌ച രാത്രി വാഹനം കണ്ടെത്തി. ചെങ്ങന്നൂരില്‍ നിന്ന് വാടകക്കരാറില്‍ കൊണ്ടുപോയ വാഹനം രണ്ടു ലക്ഷം രൂപ വാങ്ങി പണയത്തില്‍ തൃപ്രയാറില്‍ മറ്റൊരാള്‍ക്ക് കൊടുത്തിരിക്കുകയായിരുന്നുവെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു.
ചെങ്ങന്നൂര്‍, കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയ്ക്കു പുറമെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി നിരവധി സമാന തട്ടിപ്പു കേസുകള്‍ കാര്‍ത്തിക്കിന്റെ പേരില്‍ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ജയദേവ്, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഡോ.ആര്‍.ജോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യു, സബ് ഇന്‍സ്പെക്ടര്‍ എൻ.രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിശ്വാസവഞ്ചന, ചതി എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.