തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ അനുകൂലിക്കാനെത്തിയ വിദഗ്ധരും ‘കല്ലിടലില്‍’ കൈമലര്‍ത്തിയതോടെ കെ-റെയില്‍ പ്രതിരോധത്തില്‍. പോലീസിനെ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ കല്ലിടല്‍ നീക്കം തുടരുമ്പോഴാണ് സാമൂഹികാഘാതത്തിന്റെ ഭാഗമായി അടയാളമിടണമെന്നല്ലാതെ കല്ലിടല്‍ നിര്‍ബന്ധമില്ലെന്ന മുന്‍ റെയില്‍വേ ബോര്‍ഡംഗം സുബോധ് ജെയിന്റെ തുറന്നുപറച്ചില്‍ അധികൃതരെ തിരിഞ്ഞുകുത്തുന്നത്. കേന്ദ്രാനുമതിയോ പദ്ധതി നിര്‍വഹണത്തിനാവശ്യമായ വായ്പയോ ലഭ്യമാകാതിരിക്കെ കെ- റെയിലെന്ന് പേരെഴുതിയ കല്ലുകള്‍ പാകുന്നതിലെ സര്‍ക്കാര്‍ ശാഠ്യം നേരത്തേതന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കല്ലിടല്‍ തല്‍ക്കാലം നിര്‍ത്തിയതിനെതുടര്‍ന്ന് വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും സുബോധ് ജെയിന്റെ പരാമര്‍ശങ്ങള്‍ വീണ്ടും ചൂടേറിയ ചര്‍ച്ചക്ക് വഴിതുറക്കുകയാണ്. സി.പി.എം ശക്തികേന്ദ്രമായ കണ്ണൂരില്‍ കല്ലിടലിനെതിരെയുള്ള കടുത്ത ചെറുത്തുനില്‍പ്പുകളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.
ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് കല്ലിടല്‍ എന്ന ചോദ്യം തുടക്കം മുതലേ ഉയര്‍ന്നിരുന്നുവെങ്കിലും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മാത്രമല്ല പല പ്രതികരണങ്ങളും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. പദ്ധതിക്കുള്ള ഭൂമി സര്‍വേക്കായി അതിരുകല്ല് സ്ഥാപിക്കണമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിലും പരാമര്‍ശമില്ല. ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാര്‍ക്കിങ് വേണമെന്നുമാത്രം നിയമത്തില്‍ പറയവെയാണ് ഭൂമിയേറ്റെടുക്കല്‍ പ്രതീതി സൃഷ്ടിച്ചുള്ള കല്ലിടല്‍ നീക്കം. ഏതു പദ്ധതിയുടെയും സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം നടത്തി സര്‍ക്കാരിന് സര്‍വേ നടത്താമെന്ന് ഈ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം അതിര് തിരിച്ച് മാര്‍ക്ക് ചെയ്താല്‍ മതിയെന്നാണ് നിയമത്തിലുള്ളത്. അതിന് മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകും.
സ്വകാര്യഭൂമിയില്‍ കല്ലിടല്‍ നീക്കം തകൃതിയാണെങ്കിലും പദ്ധതിക്കായുള്ള റെയില്‍വേ ഭൂമിയില്‍ കല്ലിടല്‍ ഇനിയും തുടങ്ങിയിട്ടില്ല. റെയില്‍വേയുടെ 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേര്‍ത്ത് 3125 കോടിയാണ് സില്‍വര്‍ ലൈനില്‍ റെയില്‍വേ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ 2180 കോടി റെയില്‍വേയില്‍നിന്ന് കിട്ടുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഭൂമിയുടെ കാര്യത്തില്‍ സംയുക്ത പരിശോധനക്ക് ശേഷമാകാം തീരുമാനമെന്നാണ് റെയില്‍വേ നിലപാട്.