ന്യൂഡല്‍ഹി : ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടിക പുറത്ത്. ഇന്ത്യയില്‍ പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നത് മുതൽ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന് വരെ ഇന്റർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രിച്ചുവെന്ന് റിപ്പോർട്ട്. 106 ഇന്റർനെറ്റ് ഷട്ട്‌ഡൗണുകളിൽ 85 എണ്ണം ജമ്മു കശ്മീരില്‍. ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പായ ആക്‌സസ് നൗ പുറത്തുവിട്ട പട്ടികയിൽ തുടർച്ചയായി നാലാം വർഷവും (2021) ഇന്ത്യയാണ് ഒന്നാമൻ. 2021-ൽ ഇന്ത്യ ഏകദേശം 106 തവണ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തി. ഇത് ലോകത്തിലെ ഏതൊരു രാജ്യത്തിലേതിനേക്കാൾ ഉയർന്നതാണ്. 2021ൽ രാജ്യാന്തര തലത്തിൽ 34 രാജ്യങ്ങളിലായി 182 ഇന്റർനെറ്റ് ഷട്ട്ഡൗൺ ഉണ്ടായി. 2020ൽ 29 രാജ്യങ്ങളിലായി 159 ഷട്ട്ഡൗൺ റിപ്പോർട്ട് ചെയ്തിരുന്നു.
2020 മുതൽ 2021 വരെ ആഗോളതലത്തിൽ 23 ഷട്ട്ഡൗണുകളുടെ വർധനവ് കണ്ടെത്തി എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടിൽ പറയുന്നത്. 2020ൽ ഇന്ത്യ 109 ഇന്റർനെറ്റ് ഷട്ട്ഡൗൺ ആണ് ഏർപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണും ഇന്ത്യയിലാണ് റിപ്പോർട്ടുചെയ്‌തിരിക്കുന്നത്. ആർട്ടിക്കിൾ 370 ന്റെ പേരിൽ 2019 ഓഗസ്റ്റ് 4 നും 2020 മാർച്ച് 4 നും ഇടയിൽ 223 ദിവസത്തേക്ക് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതൽ തവണ ഇന്ത്യ ഇന്റർനെറ്റ് അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് ഫോബ്‌സ് റിപ്പോർട്ട് ചെയ്തത്. 2021-ൽ ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തതിന് മ്യാൻമാർ രണ്ടാം സ്ഥാനത്തെത്തി (15 എണ്ണം).
സുഡാനും ഇറാനും അഞ്ച് തവണ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തു. 2021-ൽ 34 രാജ്യങ്ങളിലായി 182 തവണയെങ്കിലും അധികാരികൾ ബോധപൂർവം ഇന്റർനെറ്റ് നിശ്ചലമാക്കി. ഇന്ത്യയിലെ 106 ഇന്റർനെറ്റ് ഷട്ട്‌ഡൗണുകളിൽ 85 എണ്ണം ജമ്മു കശ്മീരിലാണ്. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നത് മുതൽ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന് വരെ ഇന്റർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രിച്ചുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ഇന്തൊനീഷ്യ, മ്യാൻമാർ, പാകിസ്ഥാൻ എന്നീ ഏഴ് രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യ-പസിഫിക് മേഖലയിലാണ് മിക്ക ഇന്റർനെറ്റ് ഷട്ട്ഡൗണുകളും സംഭവിച്ചത്. Top10VPN-ന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്റർനെറ്റ് നിശ്ചലമായത് കാരണം ഇന്ത്യയ്ക്ക് നഷ്ടമായത് ഏകദേശം 280 കോടി ഡോളർ (ഏകദേശം 21426.52 കോടി രൂപ) ആണ്.