തിരുവനന്തപുരം : പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി അധ്യാപകർ. 15 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ അപാകതയെന്ന് അധ്യാപകർ. ചോദ്യം 13ന് ഉത്തരമായി നൽകിയത് ഓപ്ഷനുകളിൽ ഉൾപ്പെടാത്ത പേര്. ചോദ്യം 18 ൽ സ്‌കീമിൽ നൽകിയിരിക്കുന്ന ഉത്തരം അപൂർണമാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി. അതേസമയം പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം മൂന്നാം ദിവസവും അധ്യാപകർ ബഹിഷ്ക്കരിച്ചു . കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ എത്തിയില്ല. ഉത്തരസൂചികയിലെ അപാതകൾ പരിഹരിക്കാതെ ക്യാമ്പുകളിൽ എത്തില്ലെന്ന് അധ്യാപകർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പിൽ എത്തിയ ശേഷമാണ് മൂല്യനിർണയം ബഹിഷ്‌കരിച്ചത്. അതേസമയം അധ്യാപകർ വിട്ടു നിൽക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ സർക്കുലർ ഇറക്കിയിരുന്നു.
ചുമതലപ്പെട്ട അധ്യാപകർ ഉടൻ ക്യാംപുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. ഇതിനിടെ പുതിയൊരു ഉത്തര സൂചിക തയ്യാറാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതെന്നാണെന്ന് പരാതികളുയർന്നിരുന്നിരുന്നു. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്കീം ഉപയോഗിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. ഒൻപത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിർണയത്തിനായി നിശ്ചയിച്ചിരുന്നത്. അധ്യാപകരുടെ പ്രതിഷേധം നീണ്ടുപോവുന്നത് ഫലപ്രഖ്യാപനത്തെയും ബാധിക്കും.