തിരുവനന്തപുരം : ചെറിയ പെരുന്നാളിന്റെ ആഘോഷത്തിനായി നാട് ഒരുങ്ങിനിൽക്കെ തലസ്ഥാനത്ത് അക്രമം. തിരുവനന്തപുരം ശ്രീകാര്യത്ത് ഇറച്ചിക്കടയിൽ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലക്കേസ് പ്രതിയായ ഹബീബാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്.
രാത്രി 8.45 ഓടെ ശ്രീകാര്യം മുസ്ലീം പള്ളിക്കു മുന്നിലാണ് സംഭവം നടന്നത്. അടുത്തടുത്ത ഇറച്ചി സ്റ്റാളിലെ ജീവനക്കാർ നേരത്തേയുണ്ടായ വാക്കുതർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ചെമ്പഴന്തി സ്വദേശികളായ ഹർഷാദ്, നാസിം എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഹർഷാദ് കൊലക്കേസ് പ്രതിയാണ്. പരിക്കേറ്റ ഷിബുവും നിരവധി കേസുകളിൽ പ്രതിയാണ്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്.