ആലപ്പുഴ : നൂറനാട് സിപിഐ-കോൺഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാവേലിക്കര ജില്ലാ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.സോളമനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി. യൂത്ത് കോൺഗ്രസ് നേതാവ് മുത്താര രാജാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്. നിയമം സംരക്ഷിക്കേണ്ടയാൾ ഗുരുതരമായ കുറ്റം ചെയ്തുവെന്നും പബ്ളിക് പ്രോസിക്യൂട്ടർ പദവിയിലിരിക്കാൻ സോളമൻ അർഹനല്ലെന്നുമാണ് പരാതിയിൽ പറയുന്നത്. സേളമനെ പോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ആലപ്പുഴ നൂറനാട്ടെ സിപിഐ – കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ടാണ് മാവേലിക്കര ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടറായ സോളമനെ അറസ്റ്റ് ചെയ്തത്. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. നൂറനാട് പോലീസ് സ്‌റ്റേഷനിൽ ഹാജരായ സോളമനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗം കൂടിയാണ് സോളമന്‍. കോൺഗ്രസ് ഓഫീസിന് മുന്നിൽ വെച്ച് ഇയാൾ ആക്രമണത്തിന് നിർദ്ദേശിക്കുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സോളമനെ കേസില്‍ പ്രതി ചേർത്തത്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെങ്കിലും സോളമനെതിരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന വകുപ്പു മാത്രം ചുമത്തിയതതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കേസിൽ സിപിഐ പ്രവർത്തകര്‍ക്ക് ഒപ്പം പോലീസിനെ അക്രമിച്ച കേസിൽ ഡിസിസി ജനറൽ സെക്രട്ടറി മനോജ് ശേഖർ ഉൾപ്പെടെ അഞ്ച് കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ആലപ്പുഴ നൂറനാട്ട് കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഐ പ്രവർത്തകരെ കസ്റ്റഡിയിൽ ലഭിക്കാനായി പോലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനു ഖാൻ ഉൾപ്പെടെ 11 സി പി ഐ പ്രവർത്തകരെ ഇതിനകം കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. ഇവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പോലീസ് കോടതിയെ സമീപിക്കും