പത്തനംതിട്ട : പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുമ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളുമാണ് പുറത്തുവരുന്നത്. കോടികളുടെ നിക്ഷേപവുമായി ഓസ്ട്രേലിയയില്‍ എത്തിക്കഴിഞ്ഞ് പത്തനംതിട്ട കോടതിയില്‍ നല്‍കുവാനുള്ള പാപ്പര്‍ ഹര്‍ജി പ്രതികള്‍ തയ്യാറാക്കിയത് പോപ്പുലര്‍ ഫിനാന്‍സ് അടച്ചുപൂട്ടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്. 16000 ത്തോളം പേജുകളുള്ള പാപ്പര്‍ ഹര്‍ജി തയ്യാറാക്കുവാന്‍തന്നെ മാസങ്ങള്‍ വേണ്ടിവരും. ഇതോടൊപ്പം പ്രതിഷേധങ്ങളും പരാതികളുമായി വരുന്ന നിക്ഷേപകരെ വരുതിയിലാക്കുവാനും ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. പോപ്പുലര്‍ തട്ടിപ്പ് ഒത്തുതീര്‍പ്പാക്കുവാന്‍ കോട്ടയം സ്വദേശി ബാബു തോമസ് എന്നയാളുടെ നേത്രുത്വത്തില്‍ ഒരു ഗൂഡ സംഘംതന്നെ ഏറെനാളായി പ്രവര്‍ത്തിച്ചു വരികയാണ്. പണം നഷ്ടപ്പെട്ട നിക്ഷേപകനാണ് താനും എന്ന നിലക്കാണ് ഇയാള്‍ മറ്റു നിക്ഷേപകരോട് അടുത്തത്. എന്നാല്‍ തുടക്കം മുതല്‍ ഇയാളുടെ പല നീക്കങ്ങളും സംശയകരമായിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു.
തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഉടമകളും അവരുടെ ബന്ധുക്കളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഒത്തുതീര്‍പ്പ് എന്ന ഫോര്‍മുല കാട്ടി നിക്ഷേപകരെ ഇയാള്‍ തന്റെ വരുതിയിലാക്കുകയായിരുന്നു. ഇയാള്‍ രൂപീകരിച്ച നൂറുകണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പോപ്പുലര്‍ പ്രതികളും അവരുടെ കൂട്ടാളികളും അംഗങ്ങളായിരുന്നു. കൂടാതെ നിക്ഷേപ തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാരും ഇയാളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ഇവിടെ നിക്ഷേപകരെയും ഉള്‍പ്പെടുത്തി ഒരു ഒത്തുതീര്‍പ്പില്‍ എത്തിക്കുക എന്ന ദൈത്യമായിരുന്നു ഇയാള്‍ ഏറ്റെടുത്തതെന്ന് കരുതുന്നു. പോപ്പുലര്‍ പ്രതികളെയോ തട്ടിപ്പിന് കൂട്ടുനിന്ന മാനേജര്‍മാരേയോ ഒന്നും പറയുവാന്‍ ഇയാള്‍ ആരെയും അനുവദിച്ചിരുന്നില്ല. ഏതെങ്കിലും നിക്ഷേപകന്‍ ഇതിന് തുനിഞ്ഞാല്‍ അയാളെ ഭീഷണിപ്പെടുത്തുകയും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമായിരുന്നു.
പ്രമാദമായ പോപ്പുലര്‍ കേസില്‍ നിക്ഷേപകരുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാല്‍ ബാബു തോമസിനും സംഘത്തിനും ലഭിക്കുന്നത് കോടികളാണ്. പോലീസില്‍ ലഭിച്ച പരാതിപ്രകാരം 1200 കോടിയുടെ നിക്ഷേപ തുകയാണ് തിരികെ നല്‍കേണ്ടത്. ഏറ്റവും കുറഞ്ഞ തുകക്ക്, അതായത് പത്തു ശതമാനം തുക നല്‍കി നിക്ഷേപകരെ ഒതുക്കുവാനായിരുന്നു ആദ്യ ശ്രമം. പിന്നീട് ശതമാന തോത് വര്‍ധിപ്പിച്ചെങ്കിലും നിക്ഷേപകര്‍ അടുത്തില്ല. എന്നാല്‍ കോടികള്‍ കമ്മീഷനായി ലഭിക്കുമെന്നതിനാല്‍ അവരുടെ ഉദ്യമം ഇപ്പോഴും തുടരുകയാണ്.
പോപ്പുലര്‍ ഫിനാന്‍സ് അടച്ചുപൂട്ടുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ, ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുവാനുള്ള ഗൂഡ സംഘം അതിന്റെ മുന്നൊരുക്കങ്ങള്‍ നടത്തിയെന്നുവേണം കരുതാന്‍. അതായത് പാപ്പര്‍ ഹര്‍ജി പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിക്കുന്നതോടൊപ്പം ഒത്തുതീര്‍പ്പ് നാടകങ്ങളും അരങ്ങേറുക. പ്രതിഷേധത്തിന് മുന്‍പില്‍ വരുന്നവര്‍ക്ക് ചെറിയൊരു വിഹിതം കൊടുത്ത് കേസുകളില്‍ നിന്നും നിക്ഷേപകരെ പിന്തിരിപ്പിക്കാം എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. ഇത് ശരിവെക്കുന്ന തെളിവുകളാണ് പോപ്പുലര്‍ റോയിയുടെ ഓസ്ട്രേലിയയിലുള്ള സഹോദരി ഷൈല പൈനാടന്റെയായി വന്ന വോയിസ് ക്ളിപ്പുകളില്‍ ഉള്ളത്. ശബ്ദ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ …..
“ഓസ്ട്രേലിയയില്‍ ബിസിനസ്സിന് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവിടെ ചെയ്യുന്ന അതേ നടപടികളാണ് ഇപ്പോള്‍ ബാബു സാറും ഓജസ് സാറും ഫിലിപ്പോസ് സാറുംകൂടി ചെയ്തുകൊണ്ടിരിക്കുന്നത്. അതായത് ബിസിനസ്സിന്റെ പ്രശ്നങ്ങള്‍ ലിക്വിഡേറ്ററെ ഏല്‍പ്പിക്കും, അവര്‍ എല്ലാ കണക്കുകളും കാര്യങ്ങളും എടുത്ത് അവര്‍ക്കുള്ള എക്സ്പെന്‍സ് ആ ബിസിനസ്സില്‍ നിന്ന് എടുത്തിട്ട് ബാക്കിയുള്ള പണം സെറ്റില്‍ ചെയ്യും”. “എനിക്കിപ്പോള്‍ ചോദിക്കുവാന്‍ ഉള്ളത് 40 ബ്രാഞ്ചിന്റെ കണക്കുകള്‍ കിട്ടിയിട്ടില്ലെന്നു പറയുന്നു. ഈ കണക്കുകള്‍ എന്തുകൊണ്ട് കൊടുക്കുന്നില്ല, ഇതിനകത്ത് ആദ്യം കണ്ടത് വിഴിഞ്ഞം ബ്രാഞ്ചാണ്. ……….വോയിസില്‍ അവസാനം പറയുന്നത് കണക്കുകള്‍ കൊടുത്തില്ലെങ്കില്‍ കേസ് കൊടുക്കും എന്നാണ്. ഇവരുടെ ഈ വോയിസ് ക്ളിപ്പില്‍ ഏറെ ദുരൂഹതകളാണ് ഉള്ളത്.
ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാകുകയാണ്. ഓസ്ട്രേലിയയിലെ നിയമങ്ങളും ചില നടപടികളും പോപ്പുലര്‍ ഫിനാന്‍സ് പൂട്ടിയപ്പോള്‍ ഇവിടെ നടപ്പിലാക്കുവാന്‍ ഇവര്‍ നിഗൂഡമായി ശ്രമിച്ചിരുന്നു എന്ന്. ഇതിനുവേണ്ടി ഇവര്‍ കണ്ടെത്തിയത് ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്നും വിരമിച്ച കോട്ടയം സ്വദേശിയായ ബാബു തോമസിനെയാണ്. ഇയാള്‍ മുമ്പ് എറണാകുളത്ത് ജോലി ചെയ്തിരുന്നു. ഈ സമയത്ത് പോപ്പുലര്‍ പ്രതികളുടെ സഹായികളുമായും അഭിഭാഷകരുമായും ഇയാള്‍ക്ക് അടുത്തബന്ധം ഉണ്ടെന്നുവേണം കരുതാന്‍. ഈ ബന്ധമായിരിക്കാം പോപ്പുലര്‍ പ്രതികള്‍ ഉപയോഗിച്ചത്. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ തങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ ഒരുബന്ധവും ഇല്ലെന്ന് ആണയിട്ടു പറയുന്നവരാണ് റോയിയുടെ സഹോദരിയും കുടുംബവും. പിന്നെ എന്തിന് ഇവര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഇടപെടുന്നു എന്നത് ദുരൂഹമാണ്. 40 ബ്രാഞ്ചുകളുടെ കണക്കുകളും ആവശ്യപ്പെടുന്നത് റോയിയുടെ സഹോദരി ഷൈല പൈനാടന്‍ ആണ്.
ഓസ്ട്രേലിയയിലേക്ക് കടന്നുകഴിഞ്ഞാല്‍ പത്തനംതിട്ട കോടതിയില്‍ പാപ്പര്‍ ഹര്‍ജി കൊടുക്കുക, വരുന്ന കേസുകള്‍ കൈകാര്യം ചെയ്യുക, അതോടൊപ്പം നിക്ഷേപകരെ ഒതുക്കുക എന്നതും പോപ്പുലര്‍ ഉടമകള്‍ മുന്‍കൂട്ടി കണ്ടിരുന്നു. വളരെ വ്യക്തമായ ആസൂത്രണം പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ഉണ്ടായിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടാണ് ഇവര്‍ നാടുവിടാന്‍ നീക്കം നടത്തിയത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായി കോവിഡ് മഹാമാരി ലോകമാകമാനം പടരുകയും രാജ്യങ്ങള്‍ ലോക്ക് ഡൌണിലേക്ക് പോകുകയും ചെയ്തത് ഇവരുടെ പദ്ധതി താമസിപ്പിച്ചു. ഇതിനിടയില്‍ പറഞ്ഞിരുന്ന അവധികള്‍ തെറ്റിയതോടെ നിക്ഷേപകര്‍ ബ്രാഞ്ചുകളിലേക്ക് ചെന്നുതുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പത്തനംതിട്ട മീഡിയ ഇക്കാര്യം ലൈവ് റിപ്പോര്‍ട്ട് ചെയ്തത് . ഇതോടെ പോപ്പുലര്‍ പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ അടയുകയായിരുന്നു.