തിരുവനന്തപുരം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് വൈകിപ്പിക്കുന്നു. കേന്ദ്ര നിലപാട് കെ.എഫ്.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് എതിരാണ്. രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റമുണ്ടെങ്കിലും കേരളത്തിലാണ് ഏറ്റവും കുറവെന്നും കെ.എൻ ബാലഗോപാൽ.
ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇത് കേരളത്തിന് അഭിമാനാർഹമാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടാണ് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കൂട്ടുന്നതെന്നും കെ.എൻ.ബാലഗോപാൽ ആരോപിച്ചു.
കെഎഫ്‍സി എംപ്ലോയീസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. സംരംഭകരെ സഹായിക്കുന്ന നിലപാടാണ് കെഎഫ്‍സിയുടേത്. പലിശ പരമാവധി കുറച്ചാണ് വായ്പ നൽകുന്നത്. തൊഴിൽ സംരംഭകരെയും വ്യവസായികളെയും സഹായിക്കുന്ന നിലപാടാണ് കെഎഫ്‍സി തുടരുന്നതെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.