തിരുവനന്തപുരം : അഞ്ച് വര്‍ഷമായി ആള്‍ത്താമസമില്ലാത്ത പറമ്പിലെ കിണറ്റില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. ചിറയിന്‍കീഴ് വക്കത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. വക്കം ചെറിയ പള്ളിക്കു സമീപം കൊന്നക്കുട്ടം വീട്ടില്‍ സലാഹുദ്ദീന്റെ കിണറ്റിലാണ് സംഭവം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ആള്‍ത്താമസമില്ല.
ഒരു ഏക്കറോളമുള്ള പറമ്പിൽ രണ്ടു ദിവസം മുന്‍പാണ് തെങ്ങിന്‍ തൈകള്‍ നടാന്‍ ആരംഭിച്ചത്. ഇതിനിടെ കിണര്‍ നശിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പുത്തന്‍നട സ്വദേശി കുട്ടപ്പനെ കിണര്‍ വൃത്തിയാക്കാന്‍ സ്ഥലമുടമ ചുമതലപ്പെടുത്തുകയായിരുന്നു. വൃത്തിയാക്കുന്നതിനിടെ കിണറില്‍നിന്നും അസ്ഥികൂടം മുഴുവനും പുറത്തു വന്നിട്ടും ജോലിക്കാര്‍ തിരിച്ചറിഞ്ഞില്ല. കിണര്‍ വൃത്തിയാക്കി വല കൊണ്ടു മൂടുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് അസ്ഥികൂടത്തിന്റെ വലിയ ഭാഗങ്ങള്‍ കിണറിനു സമീപം കുഴിച്ചിട്ടു. തുടര്‍ന്ന് കടയ്ക്കാവൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് സയന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരത്തോടെ സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിച്ചു.
അസ്ഥികൂടത്തിനു പുറമേ ഇവിടെനിന്ന് ഷര്‍ട്ടും മുണ്ടും കണ്ടെത്തി. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും തിരിച്ചറിയല്‍ രേഖയും കണ്ടെത്തിയിട്ടുണ്ട്. വര്‍ക്കല ഡിവൈഎസ്‌പി പി.നിയാസിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി രാത്രിയോടെ അസ്ഥികൂടാവശിഷ്ടങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.