കോന്നി : ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു. കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റാത്തതും നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാത്തതുമാണ് റോഡ് നിർമ്മാണം വൈകുവാൻ കാരണം. മാങ്കോട് മുതൽ പാടം വരെയുള്ള ഇലക്ട്രിക് ലൈനുകൾ രണ്ടുദിവസം കൊണ്ട് മാറ്റിസ്ഥാപിക്കണമെന്നും ജലഅതോറിറ്റി റോഡ് പുനസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കെ ആർ എഫ് ബി നൽകുന്നത് അനുസരിച്ചുള്ള തുക അടച്ച് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.
22 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന 12 കിലോമീറ്റർ ദൂരമുള്ള ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ കലഞ്ഞൂർ വരെയുള്ള ഭാഗം ബിഎം ബി സി പ്രവർത്തികൾ പൂർത്തികരിച്ചിട്ടുണ്ട്. കലഞ്ഞൂർ മുതൽ മാങ്കോട് വരെ ബിഎം പ്രവർത്തിയും പൂർത്തികരിച്ചിട്ടുണ്ട്. മാങ്കോട് മുതൽ പാടം വരെയുള്ള 3 കിലോമീറ്റർ ഭാഗത്തെ റോഡ് പ്രവർത്തിക്കു തടസം നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ രണ്ടു ദിവസത്തിനകം നീക്കം ചെയ്യുവാൻ പത്തനാപുരം കെ എസ് ഈ ബി എഞ്ചിനീയറോട് എം എൽ എ നിർദ്ദേശിച്ചു. റോഡ് നിർമ്മാണത്തിനു തടസമായിട്ടുള്ള
വാട്ടർ അതോറിറ്റിയുടെ പ്രവർത്തികൾ അടിയന്തിരമായി പരിഹരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.
യോഗത്തിൽ എത്തിച്ചേരാതിരുന്ന വാട്ടർ അതോറിറ്റി കൊല്ലം എക്സികുട്ടീവ് എഞ്ചിനീയറോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റി പ്രവർത്തികളിൽ ഉണ്ടായിട്ടുള്ള കാലതാമസത്തിന് നേരിട്ടത്തി വിശദീകരണം നൽകണമെന്നും നിർദ്ദേശിച്ചു. വാട്ടർ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതിനോടൊപ്പം റോഡ് പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുവാനും എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. റോഡ് പ്രവർത്തിയുമായി ബന്ധപ്പെട്ട പ്രധാന തടസ്സങ്ങൾ നീങ്ങിയിട്ടുണ്ടെന്നും മാങ്കോട് മുതൽ പാടം വരെയുള്ള ഭാഗം കൂടി ഉടൻ പൂർത്തിയാക്കുമെന്നും എം എൽ എ പറഞ്ഞു.
എം എൽ എ യോടൊപ്പം കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ അനിൽ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സിബി ഐസക് കെ ആർ എഫ് ബി എക്സികുട്ടീവ് എഞ്ചിനീയർ ഹാരിസ്, അസി. എൻജിനീയർ ഫിലിപ്പ്,വാട്ടർ അതൊരിട്ടി പത്തനാപുരം അസി എൻജിനീയർ മനു, കെ എസ് ഈ ബി പത്തനാപുരം അസി.എൻജിനീയർ, മറ്റു ഉദ്യോഗസ്ഥർ കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.