മല്ലപ്പള്ളി : എഴുമറ്റൂർ – പടുതോട് ബാസ്റ്റോ റോഡ് തകർന്ന് റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു. കാൽ നടയാത്ര പോലും ദുസഹമായിട്ടും നടപടി ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് വർഷങ്ങമായി അധികൃതരുടെ അവഗണനയിലാണ്. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഒഴുക്കാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന ആക്ഷേപവും നിലനിൽക്കുന്നു. റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ കലുങ്കുകളും ഏതു നിമിഷവും തകരാവുന്ന നിലയിലാണ്.
ഗർത്തങ്ങളിൽ മഴ വെള്ളം കെട്ടി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്. ഈ റോഡുമായി ചേരുന്ന മറ്റു റോഡുകളല്ലാം ഉന്നത നിലവാരത്തിൽ പണി പൂർത്തിയാക്കിയെങ്കിലും എഴുമറ്റൂർ – പടുതോട് 5.5 കിലോമീറ്റർ ദൂരം ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നാലു വർഷം മുൻപ് 82 ലക്ഷം രൂപ മുടക്കി റിടാറിങ് നടത്തി മൂന്നുതവണ അറ്റകുറ്റ പണികളും നടത്തിയെങ്കിലും അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാഞ്ഞ ഒഴുക്കാണ് റോഡിന്റെ തകർച്ച വേഗത്തിൽ ആക്കുന്നത്.
റോഡിന്റെ തകർച്ച കാരണം ഈ റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതോടെ യാത്രാ ക്ലേശവും രൂക്ഷമായിരിക്കുകയാണ്. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ നിരവധി തവണ ബന്ധപ്പെടവർക്ക് പരാതിയും മറ്റും നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. നാട്ടുകാർ സംഘടിച്ച് സമരത്തിനൊരുങ്ങുകയാണ്.