റാന്നി : പെരുനാട് പഞ്ചായത്തിലെ സമസ്തമേഖലയിലും കുടിവെള്ളം എത്തിക്കുന്നതിന് ജൽജീവൻ മിഷനിലൂടെ 26 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ ജൽ ജീവൻമിഷൻ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. റാന്നി- പെരുനാട് കുടിവെള്ളപദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, നിർമ്മാണത്തിലിരിക്കുന്ന പെരുനാട് – അത്തിക്കയം മേജർ കുടിവെള്ളപദ്ധതി, നിലയ്ക്കൽ കുടിവെള്ള പദ്ധതി എന്നിവിടങ്ങളിൽനിന്നാണ് കുടിവെള്ളം വിവിധ വീടുകളിൽ എത്തിക്കുന്നത്.
കേരള വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ 2838 ഗാർഹിക കണക്ഷനുകളാണ് പെരുനാട് പഞ്ചായത്തിൽ നൽകുക. വാട്ടർ അതോറിറ്റി 1450 കണക്ഷനുകളും നൽകും. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. പുതിയ പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്നതിന് 150 കുതിരശക്തിയുടെ മോട്ടോർ വെയ്ക്കണം. ഇത് പ്രവർത്തിപ്പിക്കുന്നതിന് 400 കെ വി ട്രാൻസ്ഫോമർ ആവശ്യമുണ്ട്. കോട്ടൂപ്പാറ, മാമ്പാറ, ഇടപ്രമല , മന്ദപ്പുഴ, മുണ്ടൻ മല എന്നിവിടങ്ങളിലെ ടാങ്കിൽ വെള്ളം എത്തിച്ചാണ് വിവിധഭാഗങ്ങളിൽ ജലം വിതരണം ചെയ്യുന്നത് .നിലയ്ക്കൽ കുടിവെള്ള പദ്ധതിയിൽ നിന്നാണ് തുലാപ്പള്ളി, പമ്പാവാലി , അട്ടത്തോട്, ളാഹ മേഖലകളിൽ കുടിവെള്ളം എത്തിക്കുന്നത്.
കോൺട്രാക്ടർ നിർമ്മാണ പ്രവർത്തികൾ ഇടയ്ക്കുവെച്ച് നിർത്തിയതിനാൽ ഇയാളെ ഒഴിവാക്കി എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പുതിയ കരാർ വെയ്ക്കണം. അട്ടത്തോട് പട്ടികവർഗ്ഗ മേഖലയിൽ ഒന്നാം ഘട്ടത്തിൽ തന്നെ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. മണ്ണാറക്കുളഞ്ഞി -ചാലക്കയം ശബരിമല പാതയിൽ നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നതിനുമുമ്പ് റോഡ് മുറിച്ച് പൈപ്പുകൾ സ്ഥാപിക്കണം. ബിമ്മരം കോളനിയിൽ കുടിവെള്ളം എത്തിക്കാൻ പ്രത്യേക പദ്ധതി തയ്യാറാകണം.
പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹൻ യോഗത്തിൽ അധ്യക്ഷനായി. വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം എക്സി. എൻജിനീയർ പി ആർ സുനിൽ , ജലവിഭവ വകുപ്പ് എക്സി എൻജിനീയർ ടി തുളസീധരൻ , അസി.എക്സി എൻജിനീയർമാരായ ബാബുരാജ്, അഞ്ജു, അസി. എൻജിനീയർമാരായ ആർ ഡി അനിൽകുമാർ , അശ്വിൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.