മാനന്തവാടി : ഏറെ ലാഭകരമായ മാനന്തവാടി – കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി സര്‍വിസ് വെട്ടിച്ചുരുക്കാന്‍ നീക്കം. മാനന്തവാടി ഡിപ്പോയെ ഒഴിവാക്കി കല്‍പറ്റയില്‍നിന്ന് സര്‍വിസ് നടത്താനാണ് അധികൃതര്‍ ചരടുവലി നടത്തുന്നത്. അമിത ജോലിഭാരമാണെന്ന ഡ്രൈവര്‍മാരുടെ പരാതി പരിഗണിച്ചാണ് സര്‍വിസ് വെട്ടിച്ചുരുക്കുന്നതെന്ന ആരോപണം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
2019ലാണ് ഈ സര്‍വിസ് ആരംഭിച്ചത്. തുടക്കത്തില്‍ മാനന്തവാടി – പടിഞ്ഞാറത്തറ – കല്‍പറ്റ വഴി സര്‍വിസ് നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എതിര്‍പ്പുകളെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയും പനമരം വഴി സര്‍വിസ് ആരംഭിക്കുകയുമായിരുന്നു. രാവിലെ 7.40ന് മാനന്തവാടിയില്‍നിന്ന് പുറപ്പെടുന്ന ബസ് വൈകീട്ട് മൂന്നോടെ കോയമ്പത്തൂരില്‍ എത്തും. വൈകീട്ട് ഏഴിന് അവിടെ നിന്നും തിരിക്കുന്ന ബസ് പിറ്റേന്ന് പുലര്‍ച്ച രണ്ടോടെ മാനന്തവാടിയില്‍ എത്തും. ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകള്‍ വൈകിയാണ് ഇരുസ്ഥലത്തും ബസ് എത്താറ്. ഇതാണ് ജീവനക്കാര്‍ അമിത ജോലിഭാരമാണെന്ന് പറയുന്നത്.
ഒരുസര്‍വിസ് പോയി മടങ്ങിയെത്തുമ്പോള്‍ 25000ത്തിനും 30,000ത്തിനും ഇടയില്‍ വരുമാനം ലഭിക്കുന്നുണ്ട്. കോവിഡിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സര്‍വിസ് പുനരാരംഭിച്ചത്. വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, കോയമ്പത്തൂരിലെ ആശുപത്രിയില്‍ പോകുന്നവര്‍ എന്നിവര്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന സര്‍വിസാണിത്. മാനന്തവാടിയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന സര്‍വിസ് വെട്ടിച്ചുരുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
പനമരം ബസ് പാസഞ്ചേഴ്സ് അസോ. പ്രതിഷേധിച്ചു
മാനന്തവാടി -കോയമ്ബത്തൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് കല്‍പറ്റ ഡിപ്പോയില്‍നിന്ന് ആരംഭിക്കാനുള്ള നീക്കത്തില്‍ പനമരം ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു. നിരവില്‍പുഴ, വെള്ളമുണ്ട, പനമരം, വിളമ്പുകണ്ടം, നടവയല്‍ തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാര്‍ക്കും ഇതര സംസ്ഥാനങ്ങളിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയാവും ഈ തീരുമാനം. മാനന്തവാടിയില്‍ നിന്നുതന്നെ ബസ് സര്‍വിസ് തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ കാര്യാട്ട്, എം.എ ചാക്കോ, കെ.സി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.