പത്തനംതിട്ട : മൈലപ്രാ സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും ഭരണസമിതിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനാണ് സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഇതിലൂടെ ബാങ്കിലെ ജീവനക്കാരെയും മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെയും സംരക്ഷിക്കുവാനായിരുന്നു ഇവരുടെ ബോധപൂര്‍വമായ ശ്രമം. എതുവന്നാലും ജെറി ഈശോ ഉമ്മനെയും ഭരണസമിതിയേയും പിരിച്ചുവിട്ടേ അടങ്ങൂ എന്നായിരുന്നു സഹകരണ വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ന്റെ നിലപാട്. അതിനുവേണ്ടി ഇദ്ദേഹം ആവുന്നത് ശ്രമിക്കുകയും ചെയ്തു. പത്രത്താളുകളില്‍ ദിവസേന കുറിക്കുവാനുള്ള വിവരങ്ങളില്‍ പലതും ഇദ്ദേഹമാണ് നല്‍കിയത്. എന്നാല്‍ കേസ് ഹൈക്കോടതിയില്‍ ആയതോടെ ഇദ്ദേഹത്തിന്റെ വീറും വാശിയും ചോര്‍ന്നുപോയി. ഇപ്പോള്‍ എങ്ങനെയും തലയൂരിയാല്‍ മതിയെന്ന നിലപാടിലാണ് ഇദ്ദേഹമെന്ന് അറിയുന്നു.
ജില്ലയിലെ ഒരു സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ പല ആരോപണങ്ങളും നിലവിലുണ്ട്. മൈലപ്രാ ബാങ്കില്‍ തന്റെ വേണ്ടപ്പെട്ടവര്‍ക്ക് ജോലി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് കൊടുത്തില്ലെന്നും പറയപ്പെടുന്നു. ഇതിന്റെ ഒരു പകപോക്കലാണ് ഇപ്പോള്‍ ഭരണസമിതിക്കെതിരെ നടക്കുന്നതെന്നാണ് വിവരം. എന്നാല്‍ തനിക്ക് ഇക്കാര്യം അറിയില്ലെന്നും മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനോട് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതെക്കുറിച്ച് തനിക്കറിയില്ലെന്നും ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ വ്യക്തമാക്കി. തന്നെയുമല്ല ബാങ്കില്‍ ഒഴിവുകള്‍ ഒന്നും നിലവിലില്ല, ജീവനക്കാരുടെ എണ്ണവും കൂടുതലാണ്. ആര് പറഞ്ഞാലും ഒഴിവുകള്‍ ഇല്ലാത്തിടത്ത് അതുണ്ടാക്കി ആരെയും തിരുകിക്കയറ്റാന്‍ സാധിക്കില്ലെന്നും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.