ന്യൂഡല്‍ഹി : രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്ന് സുപ്രീംകോടതി. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ജൂലൈ 11ന് തന്നെ പരിഗണിക്കാമെന്നും അവധിക്കാല ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റിസ് സൂര്യകാന്ത് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിനെ അറിയിച്ചു.
രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഹർജിക്കാര്‍ക്ക് വേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സാല്‍വസ് വിശദീകരിച്ചു. ഓരോ മാസവും ശരാശരി 45നും 50നുമിടയില്‍ ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ നടക്കുന്നുണ്ട്. മെയ് മാസത്തില്‍ മാത്രം രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ 57 ആക്രമണങ്ങള്‍ നടന്നു. ജൂണിലും ഇത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണവും തടയാന്‍ കഴിയും. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഓരോ ജില്ലയിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്. അത് നടപ്പാക്കാത്തത് മൂലം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത് കൊണ്ടാണ് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി അവധിക്ക് അടച്ചു. അതിന് ശേഷം ജൂണിലും ആക്രമണം ആവര്‍ത്തിക്കുകയാണെന്നും കോളിന്‍ ബോധിപ്പിച്ചു. ‘നിങ്ങളീ പറയുന്നത് സംഭവിക്കുന്നുണ്ടെങ്കില്‍ നിര്‍ഭാഗ്യകരമാണ്’ എന്ന് പ്രതികരിച്ച ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി അവധി കഴിഞ്ഞ് ജൂലൈ 11ന് തുറക്കുമ്പോള്‍ തന്നെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.