പാലക്കാട്: അട്ടപ്പാടിയിൽ യുവാക്കളെ മര്‍ദിച്ചത് 10 പേര്‍ ചേര്‍ന്നാണെന്ന് പാലക്കാട് ജില്ലാ പോലീസ് ചീഫ് ആര്‍ വിശ്വനാഥ്. കൊല്ലപ്പെട്ട നന്ദകിഷോറും വിനായകനും തോക്ക് നല്‍കാമെന്ന് പറഞ്ഞ് പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ പ്രതികള്‍ ഇരുവരേയും വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ വിനായകനെ നാല് ദിവസം കസ്റ്റഡിയില്‍വച്ച് ക്രൂരമായി മര്‍ദിച്ചു. വിനായകന്റെ ആരോഗ്യം മെച്ചപ്പെട്ടാല്‍ മാത്രമേ മൊഴി എടുക്കാന്‍ സാധിക്കുവെന്നും എങ്കില്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവൂവെന്ന് വിശ്വനാഥ് പറഞ്ഞു.
‘നന്ദകിഷോറും വിനായകനും ചേര്‍ന്ന് കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്കെത്തിച്ച് നല്‍കാം എന്ന ഉറപ്പില്‍ പ്രതികളില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അത് നല്‍കിയിയതുമില്ല. ഇതാണ് പ്രശ്‌ന കാരണം. ഈ വൈരാഗ്യത്തില്‍ വിനായകനെയും നന്ദകിഷോറിനെയും മര്‍ദിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ അവശനിലയിലായ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ച് മുങ്ങി. നന്ദകിഷോര്‍ മരിച്ചു. വിനായകന്റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തു’.- ജില്ലാ പോലീസ് ചീഫ് പറഞ്ഞു.