തിരുവനന്തപുരം: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി ചുളുവിലയ്ക്ക് സ്വര്‍ണം കൈക്കലാക്കിയ സംഭവത്തില്‍ ജയില്‍ മേധാവിയും ഡി.ജി.പിയുമായ സുദേഷ് കുമാറിനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ.
പോലീസ് ഡ്രൈവര്‍ ഗവാസ്കറിനെ മര്‍ദിച്ചെന്ന കേസില്‍ മകള്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയതായും വിജിലന്‍സ് ഡയറക്ടറായിരിക്കെ ഡി.ജി.പി, എ.ഡി.ജി.പി, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഉടമയുടെ മകനെ ഭീഷണിപ്പെടുത്തി ആഭരണം വാങ്ങിയ സംഭവത്തിലാണ് കേസെടുക്കാന്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ശിപാര്‍ശ നല്‍കിയത്. 95 ശതമാനം ഇളവില്‍ സ്വര്‍ണാഭരണം കൈക്കലാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും അന്വേഷണം നടത്തിയത്.
എം.ജി റോഡിലെ ജ്വല്ലറിയില്‍നിന്നാണ് മകള്‍ക്ക് ആന്‍റിക് ശ്രേണിയില്‍പ്പെട്ട ഏഴു പവന്‍ മാല വാങ്ങിയത്. പലതവണ ഇളവ് ആവശ്യപ്പെട്ട സുദേഷ് കുമാര്‍ ഒടുവില്‍ സ്വര്‍ണക്കടത്തില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി മാല തുച്ഛ വിലയ്ക്ക് സ്വന്തമാക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ വിജിലന്‍സില്‍നിന്ന് ജയില്‍ മേധാവിയായി മാറ്റിയത്.
കനകക്കുന്നില്‍ പ്രഭാത സവാരിക്കെത്തിയപ്പോള്‍ 2018 ജൂണ്‍ 14ന് രാവിലെ സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചത് ഏറെ വിവാദമായിരുന്നു. നാലു മാസം മുമ്പാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തന്‍ കാണി ഇതില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഗവാസ്‌കറെ പരസ്യമായി കവിളത്തടിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നും അയാള്‍ക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
എ.ഡി.ജി.പി എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന സമയത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടയിലാണ് ശ്രീജിത്തിനെ മോട്ടോര്‍ വാഹന വകുപ്പിലേക്ക് മാറ്റിയത്. പകരം വന്ന ഷെയ്ഖ് ദര്‍വേശ് സാഹിബ് റിപ്പോര്‍ട്ട് കണ്ടെങ്കിലും നടപടിയെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഉത്തരേന്ത്യന്‍ ലോബിയുടെ ഇടപെടലാണ് റിപ്പോര്‍ട്ട് മുക്കാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.