തിരുവനന്തപുരം : ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ തീരുമാനം. പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പോലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പോലീസ് സഹായം ഉണ്ടാവും. വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ച് 2022 മേയ് മാസത്തിലാണ് കോടതി ദേവസ്വം ബോര്‍ഡിന് അനുകൂലമായി വിധി പറഞ്ഞത്.
വെർച്ച്വൽ ക്യൂ നിയന്ത്രണം നിലവിൽ പോലീസാണ് നിർവ്വഹിച്ചിരുന്നത്. ഇനി അടിയന്തിര ഘട്ടങ്ങളിൽ മാത്രം പോലീസിന് വെർച്ച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാം. എന്നാൽ വെർച്വൽ ക്യൂ സംവിധാനത്തിന്റെ പൂർണ്ണമായ നിയന്ത്രണം ദേവസ്വത്തിനായിരിക്കും. ഇതോടൊപ്പം വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ പാടില്ലെന്നും ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിച്ച് തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ചെയ്യാന്‍ തീർത്ഥാടകർക്ക് സാധിക്കും. ഇതിലൂടെ തീര്‍ത്ഥാടകരുടെ നിരയും ക്രമവും നേരത്തെ നിശ്ചയിച്ച് ദര്‍ശനത്തിന് പ്രത്യേക സമയം അനുവദിക്കുകയായിരുന്നു ചെയ്തു വന്നിരുന്നത്.
വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ നല്ല ഉദ്ദേശ്യം മാത്രമാണുള്ളതെന്നും ശബരിമല തീർത്ഥാടകരുടെ സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യു കൊണ്ടുവന്നതെന്നും വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ 2011 ലാണ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നതെന്നും പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സംവിധാനം ശബരിമലയിൽ ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. 2011 മുതല്‍ വെര്‍ച്വല്‍ ക്യു നിലവിലുണ്ടെന്നും ഇതുവരെ കാര്യമായ പരാതികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.