ന്യൂഡല്‍ഹി: ചട്ടലംഘനങ്ങളുടെ പേരില്‍ ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടപ്പിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയുടെ ജോലിയല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വൈറ്റിലയിൽ സ്ഥിതി ചെയ്യുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയോരത്ത് മദ്യശാലകൾ പ്രവർത്തിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളി. നേരത്തെ ടി എൻ പ്രതാപൻ നൽകിയ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ആർ രാജേഷ് പ്രഭുവാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ദേശീയ, സംസ്ഥാന പാതകളിൽ ഇനി മദ്യവിൽപ്പന ശാലകൾ അനുവദിക്കില്ലെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. ദേശീയ, സംസ്ഥാന പാതകളിലും ദേശീയ, സംസ്ഥാന പാതയുടെ അടുത്തു നിന്ന് 500 മീറ്റർ പരിധിയിലും ദേശീയ പാതയോരത്തുള്ള സർവീസ് പാതയിലും മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് നൽകുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശങ്ങൾ നൽകിയിരുന്നു. 20,000 ആളുകളോ അതിൽ കുറവോ ജനസംഖ്യയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ 500 മീറ്ററിന്റെ ദൂരം 220 മീറ്ററായി കുറച്ചു.
ദേശീയ, സംസ്ഥാന പാതകളിൽ മദ്യവിൽപ്പന നിരോധിക്കാൻ 2016 ഡിസംബറിൽ സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയപാതയിലും പരിസരത്തും പുതിയ മദ്യവിൽപ്പന ശാലകൾക്ക് ലൈസൻസ് നൽകുന്നത് അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും മദ്യക്കടയുടെ പരസ്യം ദേശീയ അല്ലെങ്കിൽ സംസ്ഥാന പാതകളിൽ നിന്ന് കാണുക പോലും ചെയ്യരുതെന്നും കോടതി ഊന്നിപ്പറയുകയുണ്ടായി. എന്നിരുന്നാലും ലൈസൻസ് ഉള്ള കാലയളവ് വരെ പ്രവർത്തിക്കാൻ കഴിയുന്ന നിലവിലുള്ള മദ്യവിൽപ്പനശാലകൾക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്നും ഉത്തരവില്‍ സൂചിപ്പിച്ചിരുന്നു.