തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം നേതാക്കള്‍ക്കെതിരെ എന്ത് നട്ടാല്‍ കിളിര്‍ക്കാത്ത നുണയും പടച്ചുവിടാമെന്ന നിലയില്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പതിറ്റാണ്ടുകളായി പൊതുരംഗത്ത് കറകളഞ്ഞ രാഷ്ട്രീയ ജീവിതം നയിക്കുന്ന നേതാക്കളെ അപമാനിച്ച് ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വസ്തുതകള്‍ക്ക് നിരക്കാത്ത തീര്‍ത്തും അധിക്ഷേപകരമായ ഇത്തരം ആരോപണം ജനം ടിവി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ മാധ്യമങ്ങള്‍ ടീച്ചര്‍ക്കെതിരെ ഉയര്‍ത്തുകയായിരുന്നു. അധമ മാധ്യമ പ്രവര്‍ത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണമാണ് ഈ വിഷയത്തിൽ നാം കണ്ടത്. ഇത്തരം നീച നീക്കങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





























