ആംസ്റ്റര്‍ഡാം: വര്‍ക്ക് ഫ്രം ഹോം അവകാശമാക്കാന്‍ ഒരുങ്ങി നെതര്‍ലന്‍ഡ്. കോവിഡ് പശ്ചാത്തലത്തില്‍ അനുവദിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചെത്തിക്കാന്‍ കമ്പനികള്‍ ശ്രമം നടത്തുന്നതിനിടെയാണ് നെതര്‍ലന്‍ഡ്‌സില്‍ തൊഴില്‍ നിയമ ഭേദഗതിക്കുള്ള നീക്കം. ഇതു സംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാർലമെന്‍റിന്റെ അധോസഭ ഇതിനകം പാസാക്കിയിട്ടുണ്ട്. സെനറ്റിന്റെ അംഗീകാരം മാത്രമാണ് വേണ്ടത്.
ടെസ്ല ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനകം തന്നെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ടെസ്ല സിഇഒ എലോൺ മസ്ക് അടുത്തിടെ ജീവനക്കാർക്ക് ഉടൻ ജോലിയിലേക്ക് മടങ്ങണമെന്നും അല്ലാത്തപക്ഷം കമ്പനി വിടണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ അഭ്യർത്ഥന തൊഴിലുടമയ്ക്ക് നിരസിക്കാൻ കഴിയും. അതിന് പ്രത്യേകമായ ഒരു വിശദീകരണവും നൽകേണ്ട ആവശ്യമില്ല.
എന്നിരുന്നാലും പുതിയ നിയമം അനുസരിച്ച്, തൊഴിലുടമ നിർബന്ധമായും വർക്ക് ഫ്രം ഹോം വേണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിക്കേണ്ടതുണ്ട്. വിസമ്മതിച്ചാൽ അവർ അതിന് വ്യക്തമായ കാരണം നൽകേണ്ടി വരും. നെതര്‍ലന്‍ഡില്‍ നിലവിലുള്ള 2015 ലെ ഫ്‌ളെക്‌സിബിള്‍ വര്‍ക്കിങ് ആക്ട് ആണ് ഭേദഗതി ചെയ്യുന്നത്. ഈ നിയമം ജീവനക്കാർക്ക് അവരുടെ ജോലി സമയവും ജോലി സ്ഥലവും മാറ്റാനുള്ള അവകാശം നൽകുന്നു.