റാന്നി: വായ്പകുടിശ്ശികയുടെ പേരിൽ വൃക്കരോഗിയായ വർക്ക്‌ഷോപ്പ് ഉടമയേയും കുടുംബത്തേയും ഇറക്കിവിട്ട് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തു. റാന്നി ചെറുകുളഞ്ഞി കുന്നംപള്ളിൽ അശോകനേയും കുടുംബത്തേയുമാണ് പെരു മഴയത്ത് ഇറക്കിവിട്ടത്. കാത്തലിക് സിറിയൻ ബാങ്കിൻ്റെ റാന്നി ബ്രാഞ്ച് മാനേജരുടെ നേതൃത്വത്തിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. 2009 ൽ റാന്നി ബ്രാഞ്ചിൽ നിന്നും അശോകന്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
മെച്ചപെട്ട ഇടപാട് നടത്തിയതിനാൽ ബിസിനസ്സ് വിപുലീകരണത്തിന് ബാങ്ക് വീണ്ടും 10 ലക്ഷം രൂപ കൂടി അധികമായി വായ്പനല്കിയിരുന്നു. കൃത്യമായ ഇടപാട് നടത്തി വരുന്നതിനിടയിൽ 2018ലെ മഹാപ്രളയത്തിൽ അശോകൻ്റെ വർക് ഷോപ്പ് വെള്ളത്തിൽ മൂങ്ങിപ്പോയിരുന്നു. പിന്നീട് തകരാറിലായ മെഷീനുകൾ പുനരുദ്ധരിച്ച് വീണ്ടും തുറന്ന് പോകുമ്പോൾ കോവിഡ് കുരുക്കിലാവുകയും ചെയ്തു. മഹാമാരിയോടോപ്പം പിന്നീട് അശോകൻ വൃക്കരോഗത്തിനും അടിമപ്പെടുകയായിരുന്നു.
ഇക്കാലയളവിൽ ബാങ്ക് പലിശ കൂടുകയും വായ്പ മൊത്തമായി അടച്ചു തീർക്കണമെന്നാവിശ്യപ്പെട്ടതായും പറയുന്നു. കോഴഞ്ചരിയിലെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയില്‍ രണ്ടു പ്രാവിശ്യം ഡയാലിസിസ് ചെയ്യുന്നതിനും മരുന്നിനുമായി 5000 രൂപ ആവിശ്യമായി വരുന്നുണ്ട്. ഇതിനിടയിൽ വാഹനങ്ങൾ വിറ്റും കടം വാങ്ങിയും 5.65 ലക്ഷത്തോളം രൂപ തിരികെ ബാങ്കിലടച്ചിരുന്നു. കഴിഞ്ഞ പത്താം തീയതി 5 ലക്ഷം രൂപ ഉടൻ അടക്കണമെന്നും അല്ലെങ്കിൽ 21ന് ജപ്തി ചെയ്യുമെന്നും ബാങ്ക് മാനേജർ അറിയിച്ചു. ബാങ്കിലടക്കാൻ പണം സ്വരൂപിക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച ബാങ്ക് അധികൃതർ എത്തി വീട് സീൽ ചെയ്തത്. രോഗിയായ അശോകനും ഭാര്യയും പകൽ പൂട്ടിയ വീടിന് വെളിയിലും രാത്രികാലങ്ങളിൽ അടുത്തുള്ള ബന്ധുവീടുകളിലുമാണ് കഴിയുന്നത്.