തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ കേസ്. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ കണ്ടുവെങ്കിലും ഇതുവരെ അയാളെ പിടികൂടാനായിട്ടില്ല. അതുകൊണ്ടുതന്നെ പ്രസ്തുത കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കേരള പോലീസെന്നാണു ലഭിക്കുന്ന സൂചനകള്‍.
പ്രധാനമായും സിസിടിവി ദൃശ്യങ്ങളും പ്രതി സഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. പക്ഷേ അന്വേഷണത്തെ സഹായിക്കുന്ന തെളിവും ഇതില്‍നിന്നും ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതിനായി ആദ്യം സി-ഡാക്കിലേക്കും പിന്നീട് ഫോറന്‍സിക് ലാബിലേക്കും അയച്ചിരുന്നു. അതിനുശേഷം അനൗദ്യോഗികമായി ഡല്‍ഹി വരെ പോലീസ് പോയെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ പിക്സല്‍ റേറ്റ് കുറവായതിനാല്‍ ദൃശ്യങ്ങള്‍ എന്‍ലാര്‍ജ് ചെയ്യുമ്പോള്‍ വ്യക്തമാകുന്നില്ലെന്നും സൂചനകളുണ്ട്.
പ്രതി സഞ്ചരിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും അതും എങ്ങുമെത്തിയില്ല. അന്വേഷണത്തിന്റെ ഭാഗമായി തലസ്‌ഥാനത്തെ 1,400ല്‍ അധികം വരുന്ന ഡിയോ സ്‌കൂട്ടര്‍ ഉടമകളോടു പോലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വാഹനത്തിന്റെ ആര്‍സി ബുക്കുമായി അതത് പോലീസ് സ്‌റ്റേഷനുകളില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. പ്രസ്തുത നിര്‍ദ്ദേശത്തിനെതിരെ വാഹന ഉടമകളളില്‍ നിന്നും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഡിയോ സ്കൂട്ടറിന്റെ ഉടമയായതിനാല്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട സാഹചര്യമാണ് പലരെയും പ്രതിഷേധത്തിലേക്ക് എത്തിച്ചത്.
എഡിജിപിയും കമ്മീഷണറും നാലു ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. എന്നാല്‍ യാതൊരു തെളിവുമില്ലാതെ ഇനിയും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് സേനയുടെ നിയന്ത്രണത്തിലുള്ള, അതീവ സുരക്ഷാ മേഖല കൂടിയാണ് എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം. ഇവിടെ നടന്ന ആക്രമണത്തിലെ പ്രതികളെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാനായില്ലെന്നുള്ളത് പോലീസ് സേനയ്ക്കും വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്.
നഗരത്തിലെ ചുവന്ന ഡിയോ സ്കൂട്ടറുകളുടെ ഉടമകളെ പോലീസ് സ്റ്റേഷനുകളിലേക്കും വിളിച്ചുവരുത്തിതിനു പിന്നാലെ നഗരത്തിലെ പടക്കക്കച്ചവടക്കാരേയും പടക്ക നിര്‍മ്മാതാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായി. വിപുലമായ രീതിയില്‍ ഇത്തരത്തിലുള്ള അന്വേഷണം നടന്നിട്ടും നാളിതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് പോലീസ് സേനയുടെ ആത്മാഭിമാനത്തെ ബാധിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുവാന്‍ നീക്കം നടക്കുന്നതെന്നാണ് സൂചനകള്‍.