കൊല്ലം: കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടുപോയവർ മയക്കുഗുളിക നൽകി ബോധരഹിതനാക്കിയെന്ന് 14 കാരൻ പറയുന്നു. സഹോദരിയെ അടിച്ചു വീഴ്ത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. റോഡിലൂടെ വലിച്ചിഴച്ചു. തട്ടിക്കൊണ്ട് പോയവർ സംസാരിച്ചത് തമിഴാണെന്നും 14 കാരൻ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 14 കാരനെ സംഘം തട്ടിക്കൊണ്ട് പോയത് എന്നാണ് വിവരം. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്‍റെ മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
തമിഴ്നാട്ടിലെ ഫിസിയോ തെറാപ്റ്റിസാണ് ക്വട്ടേഷൻ നൽകിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പാറശാല പോലീസാണ് കുട്ടിയെ രക്ഷിച്ചത്. മർത്താണ്ഡം സ്വദേശി ബിജുവിനെ പോലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.