മല്ലപ്പള്ളി : താലൂക്കിന്‍റെ പല പ്രദേശങ്ങളിലായി കാട്ടുപന്നികൾ വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു. കോട്ടാങ്ങൽ , കൊറ്റനാട്, എഴുമറ്റൂർ, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് കുടുതലായി കൃഷി നശിപ്പിച്ചത്. വനയോരമേഖലകളിൽ മാത്രം കണ്ടിരുന്ന പന്നി ഇപ്പോൾ ജനവാസമേഖലകളിലേക്കും എത്തിയിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എഴുമറ്റൂർ, തെള്ളിയൂർ, കൊറ്റനാട്, വെള്ളയിൽ, വാളക്കുഴി, മേത്താനം എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷിയിടങ്ങൾ ഉഴുത് മറിച്ചു. ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. തെള്ളിയൂർ മണിച്ചാടത്ത് പനച്ചിക്കൽ ആനന്ദകുമാർ, ജയഭവനത്തിൽ ഗോപിനാഥൻ, അരിവിക്കാട് ബാബു, ചാലപ്പള്ളി വളവുങ്കൽ സി.ജി വിജയകുമാർ എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ പന്നി വാഴ,കപ്പ, ചേമ്പ്, ചേന, കാച്ചിൽ, പച്ചക്കറികൾ എന്നീ കൃഷികൾ നശിപ്പിച്ചു.
നേരം പുലർന്നും പന്നികളുടെ ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർ രാത്രികാലങ്ങളിൽ കൃഷിയിടത്തിൽ ഷെഡ് കെട്ടി ആഴികൂട്ടി കാവലിരിക്കണ്ട അവസ്ഥയാണിപ്പോള്‍. പണം കടമെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ കടക്കെണിയിൽ എത്തിയിരിക്കുകയാണ്. കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള പരാതിയില്‍ അധികൃതര്‍ വേണ്ടത്ര മുന്‍കൈയ്യെടുക്കുന്നില്ലെന്ന് കര്‍ഷകര്‍.