ലക്നൗ: കോൺഗ്രസിന്റെ പ്രീണന നയമാണ് രാജ്യത്ത് ഭീകരവാദവും കമ്യൂണിസ്റ്റ് ഭീകരവാദവും വർദ്ധിക്കുന്നതിന് കാരണമായതെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2014ന് മുന്‍പ് രാജ്യത്തിന്റെ സുരക്ഷ എന്നത് അന്നത്തെ സർക്കാരിനെ സംബന്ധിച്ച് ഒരിക്കലും പ്രധാന വിഷയമായിരുന്നില്ല. തീവ്രവാദം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും പ്രതികരിക്കാൻ തയ്യാറാകാതിരുന്നത് കോൺഗ്രസിന്റെ പ്രീണന നയത്തിന്റെ തുടർച്ചയായിട്ടാണെന്നും അദ്ദേഹം വിമർശിച്ചു.
തീവ്രവാദത്തിനെതിരെയും കമ്യൂണിസ്റ്റ് ഭീകരർക്കെതിരെയും യാതൊരു നടപടിയുമെടുക്കാത്ത ഭരണകൂടമായിരുന്നു മുൻ യുപിഎ സർക്കാരിന്റെ കാലത്തേത്. ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന് ഉൾപ്പെടെ രാജ്യം സാക്ഷിയായി. എന്നിട്ടും കോൺഗ്രസുകാർ തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിച്ചില്ല. അന്നത്തെ സർക്കാരിന്റെ കാലത്ത് പാകിസ്താന് ചില രേഖകൾ കൈമാറിയത് ഒഴിച്ചാൽ വെറും നിഷ്‌ക്രിയമായ സർക്കാരാണ് അധികാരത്തിൽ ഇരുന്നതെന്ന് പറയാൻ കഴിയും.