കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ വൈദിക ട്രസ്റ്റി ഫാ. ഡോ. ഒ തോമസിന്റെയും മുൻ അസോസിയേഷൻ സെക്രട്ടറി ഡോ.അലക്സാണ്ടർ കാരയ്ക്കലിന്റെയും വിയോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുശോചനം രേഖപ്പെടുത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയായും അസോസിയേഷൻ സെക്രട്ടറിയായും (2002-2007) ഒരേ കാലഘട്ടത്തിൽ സഭയ്ക്ക് നേതൃത്വം നൽകിയ ഫാ. ഡോ. ഒ തോമസിന്റെയും ഡോ.അലക്സാണ്ടർ കാരയ്ക്കലിന്റെയും ദേഹവിയോഗം ഒരേ ദിവസം തന്നെ സംഭവിച്ചു എന്നുള്ളത് സഭയ്ക്ക് തീര നഷ്ടമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.
ഫാ. ഒ. തോമസ് പരിശുദ്ധ സഭയിൽ നിർണായകമായ ചുമതലുകൾ സുത്യാർഹമായി നിർവഹിച്ചിട്ടുള്ള വൈദികനാണ്. വൈദിക സെമിനാരി പ്രിൻസിപ്പൽ,അധ്യാപകൻ, സൺഡേ സ്കൂൾ ഡയറക്ടർ ജനറൽ,യുവജന പ്രസ്ഥാനം സെക്രട്ടറി, കൂടാതെ കൗൺസിലിംഗ് രംഗത്ത് അനേകം ആളുകൾക്കും കുടുംബങ്ങൾക്കും ആശ്വാസവും സമാധാനവും പകർന്ന അദ്ദേഹത്തിന്റെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടാൻ ആവാത്തത് ആയിരുന്നു എന്ന് പരിശുദ്ധ കാതോലിക്കാ തിരുമേനി പറഞ്ഞു.
സ്വതസിദ്ധമായ ശൈലികൊണ്ട് അനുവാചകരെ ആകർഷിക്കുന്ന അനുഗ്രഹീത പ്രഭാഷണത്തിന്റെ ഉടമയും പിതാക്കന്മാരെ ഏറെ ആദരവോടും സ്നേഹത്തോടും അവരോട് ചേർന്നുനിന്ന് പരിശുദ്ധ സഭാ ശുശ്രൂഷ നിർവ്വഹിച്ച ഡോ. അലക്സാണ്ടർ കാരക്കലിന്റെ സഭാ സേവനം മറക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗാവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ സൗഖ്യത്തിന് വേണ്ടി സഭ ഒന്നാകെ പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ ദൈവഹിതം നിറവേറി. ഈ രണ്ടു വേർപാടുകളും സഭയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പരിശുദ്ധ ബാവാ പറഞ്ഞു.