ഔറംഗബാദ്: രാജ്യത്തുടനീളമുള്ള 200 റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ മുഖം മിനുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മഹാരാഷ്ട്രയിലെ ഔറംഗബാദ് റെയിൽവേ സ്റ്റേഷനിൽ കോച്ച് മെയിന്റനൻസ് ഫാക്ടറിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 42 റെയിൽവേ സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെയിൽവേയെ മാറ്റി മറിയ്ക്കുകയാണ് ലക്ഷ്യം.
32 റെയിൽവേ സ്റ്റേഷനുകളിൽ പണി ആരംഭിച്ചുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. 200 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കാൻ സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ ഓവർഹെഡ് സ്പെയ്സുകൾ സൃഷ്ടിക്കുമെന്നും കാത്തിരിപ്പ് വിശ്രമമുറികൾ, ഫുഡ് കോർട്ടുകൾ എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളുള്ള സ്റ്റേഷനുകളിൽ കുട്ടികൾക്കുള്ള വിനോദ സൗകര്യങ്ങളുമുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കുള്ള പ്ലാറ്റ്‌ഫോമായി റെയിൽവേ സ്റ്റേഷനുകൾ പ്രവർത്തിക്കും. വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിൽ മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയുടെ സംഭാവനയെക്കുറിച്ച് സംസാരിച്ച മന്ത്രി, ‘രാജ്യത്ത് ഭാവിയിൽ 400 ‘വന്ദേ ഭാരത്’ ട്രെയിനുകൾ ഉണ്ടാകുമെന്നും ഇതിൽ 100 ട്രെയിനുകൾ ലാത്തൂരിലെ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുമെന്നും പറഞ്ഞു. മറാത്ത്വാഡയിൽ, ഫാക്ടറിയിൽ ആവശ്യമായ മാറ്റങ്ങൾ ഇതിനകം വരുത്തിവരികയാണ്. പ്രധാനമന്ത്രി ഗതി ശക്തി സ്‌കീമിന് കീഴിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇപ്പോൾ ഹൈവേകളിലൂടെയോ റെയിൽവേയിലൂടെയോ ബന്ധിപ്പിക്കുന്നുണ്ടെന്നും മറാത്ത്വാഡയുടെ ചില ഭാഗങ്ങളും ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.