പത്തനംതിട്ട : മൂന്ന് ആഴ്ച്ചയിലധികമായി മ്യാൻമാറിൽ സായുധ സംഘത്തിന്റെ തടവിൽ കഴിയുന്ന കേരളീയർ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ അടിയന്തിരമായി രക്ഷിക്കുവാനുള്ള ശ്രമം ഊർജ്ജിതപ്പെടുത്തണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദുബായിൽ ഡേറ്റാ എൻട്രി ജോലിക്കായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളെ തായ്‌ലന്റിൽ എത്തിച്ച് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി മ്യാൻമാറിലെ സായുധ കൊള്ളസംഘത്തിന് കൈമാറിയ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിയുടെ നടപടി കടുത്ത വഞ്ചനയും മനുഷ്യാവകാശ ലംഘനവും ആണെന്നും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും സാമുവൽ കിഴക്കുപുറം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവരോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൊള്ള സംഘത്തിന്റെ തടവിലുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ക്രൂരമായ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഭീതിജനകമായ വിവരങ്ങൾ പുറത്തുവന്നിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കാത്തത് പ്രതിഷേധാർഹമാണെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു. തങ്ങളുടേതല്ലാത്ത കുറ്റം മൂലം വിസാ നിയമ ലംഘനത്തിന്റെ പേരിൽ തായ്‌ലന്റ് പോലീസിന്റെ പിടിയിലായവരെയും മ്യാൻമാറിൽ തടവിലുള്ളവരെയും നാട്ടിൽ തിരികെ എത്തിക്കുവാൻ യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികൾ വേണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു.
മുപ്പത് കേരളീയർ ഉൾപ്പെടെയുവർ തടവിൽ നരകയാതന അനുഭവിക്കുന്നതിന്റെ ഗൗരവം ഉൾക്കൊണ്ട് വിദേശ യാത്രയിലുള്ള കേരളത്തിന്റെ മുഖ്യമന്ത്രിയും നോർക്കാ വകുപ്പും കാര്യക്ഷമായി ഇടപ്പെട്ട് കേന്ദ്ര സർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്തി മോചന മാർഗ്ഗം ഒരുക്കാതിരിക്കുന്നത് അനാസ്ഥയാണെന്ന് സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി.തടവിലുള്ളവരുടെ മോചനത്തിനായി ശക്തമായി ഇടപെടണമെന്ന് കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളോടും സമുവൽ കിഴക്കുപുറം അഭ്യർത്ഥിച്ചു.