ആലപ്പുഴ : പോലീസുദ്യോഗസ്ഥന്‍റെ തോക്കും ബാഗും മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം മൂന്നുപേർ റിമാൻഡില്‍. ആലപ്പുഴ തിരുമലവാർഡിൽ പോഞ്ഞിക്കര സോഫിയ ഭവനിൽ യദുകൃഷ്ണൻ (20), വടുതല ഓഴുപറമ്പിൽ വീട്ടിൽ ആന്‍റണി (30), പുന്നപ്രതെക്ക് പഞ്ചായത്ത് രണ്ടാംവാർഡിൽ സന്ധ്യ (35) എന്നിവരെ കഴിഞ്ഞദിവസമാണ് അറസ്റ്റുചെയ്തത്.
തോക്കു കണ്ടപ്പോൾ കൗതുകത്തിനു മോഷ്ടിച്ചതാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ വിൽക്കാൻ മോഷ്ടിച്ചെന്നായിരുന്നു ഇവരാദ്യം നൽകിയ മൊഴി. ആലപ്പുഴ എ.ആർ. ക്യാമ്പിലെ പോലീസുദ്യോഗസ്ഥർ മറ്റൊരു കേസിലെ പ്രതിയെ സ്വകാര്യബസിൽ ജയിലിലേക്കു കൊണ്ടുപോകുമ്പോഴാണ് ബെൽറ്റിലെ പൗച്ചിൽ സൂക്ഷിച്ച തോക്കും കൈയിലെ ബാഗും മോഷ്ടിച്ചത്.
ആന്‍റണിയും യദുവും ചേർന്നാണ് മോഷണം നടത്തിയത്. ഇവരുടെ സുഹൃത്തായ സന്ധ്യയുടെ ബാഗിൽനിന്നാണ് പോലീസ് തോക്കു കണ്ടെടുത്തത്. മോഷണശേഷം ഇവർ സന്ധ്യയെ ആലപ്പുഴ ബീച്ചിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞ ഇവരെ ആലപ്പുഴ കടപ്പുറത്തു നിന്നാണ് പിടികൂടിയത്.