മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാരിനെ താഴെയിറക്കാൻ രണ്ടര വർഷമായി ആസൂത്രണം നടക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. മുതിർന്ന ബിജെപി നേതാവും ക്യാബിനറ്റ് മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലാണ് വെള്ളിയാഴ്ച ഈ വലിയ വെളിപ്പെടുത്തൽ നടത്തിയത്. മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കാൻ രണ്ടര വർഷമായി ആസൂത്രണം നടക്കുകയാണെന്നാണ് പൂനെയിലെ തിലക് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞത്.
മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പാട്ടീലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. അടുത്തിടെ പാട്ടീൽ മന്ത്രിയായതിന് പിന്നാലെ ബിജെപി മഹാരാഷ്ട്ര സംസ്ഥാന ഘടകത്തിൻ്റെ ചുമതല ചന്ദ്രശേഖർ ബവൻകുലെയ്ക്ക് കെെമാറുകയായിരുന്നു.
കഴിഞ്ഞ രണ്ടര വർഷമായി നമ്മുടെ സർക്കാർ വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ പറയാൻ എനിക്ക് ഭ്രാന്തൊന്നുമില്ലായിരുന്നു. നമ്മുടെ സർക്കാർ വരുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പ്രവർത്തകർക്ക് ഞാൻ ആത്മവിശ്വാസം നൽകുകയായിരുന്നു. യഥാർത്ഥത്തിൽ രണ്ടര വർഷമായി ഞങ്ങൾ നമ്മുടെ സർക്കാരിനെ കൊണ്ടുവരാനുള്ള പദ്ധതിയിടുകയായിരുന്നു´- ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
2019ലെ തിരഞ്ഞെടുപ്പിന് ശേഷം ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ശിവസേന എൻഡിഎയിൽ നിന്ന് വേർപിരിഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലാണ് മത്സരിച്ചത്. പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമുണ്ടായപ്പോൾ ഉദ്ധവ് താക്കറെ മറ്റൊരു വഴി സ്വീകരിക്കുകയായിരുന്നു. എൻസിപിയും കോൺഗ്രസും ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളെ പിന്തുണച്ച് മഹാവികാസ് അഘാഡി സഖ്യത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു ശിവസേന. രണ്ടര വർഷത്തിന് ശേഷം ശിവസേനയിൽ പിളർപ്പ് ഉണ്ടാകുകയും ഏകനാഥ് ഷിൻഡെയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ താക്കറെക്കെതിരെ വരികയും ചെയ്തു. തുടർന്ന് ഷിൻഡെ വിഭാഗം ബിജെപിയുമായി ചേർന്ന് സംസ്ഥാനത്ത് സഖ്യസർക്കാർ രൂപീകരിക്കുകയായിരുന്നു.