റാന്നി: അയിരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ വഴിക്കുവേണ്ടി 300 ദിവസമായി സത്യാഗ്രഹ സമരം ചെയ്യുന്ന വയോധികയെ പഞ്ചായത്ത് അധികൃതർ അവഗണിക്കുന്നതായി ആരോപണം. അയിരൂർ പഞ്ചായത്തിലെ ഇലങ്കത്ത് വീട്ടീൽ സരസമ്മ (86) യും മകൾ ഉഷയും കൂടിയാണ് പഞ്ചായത്തോഫീസിനു മുൻപിൽ വീട്ടിലേക്കുള്ള വഴിക്കു വേണ്ടി സത്യഗ്രഹം നടത്തുന്നത്. സമരം തുടങ്ങി ഒരു കൊല്ലം എത്താറാട്ടും മുഖം തിരിച്ച സമീപനമാണെന്നാണ് സമരക്കാർ പറയുന്നത്. തുടർന്നും പഞ്ചായത്ത് തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ ആത്മാഹൂതിയല്ലാതെ മറ്റ് മാർഗ്ഗം ഇല്ലെന്നാണ് ഇവർ പറയുന്നത്. വീട്ടിലേക്കുള്ള പൊതുവഴി അയൽവാസി കെട്ടിയടച്ചതിനാൽ വഴിക്ക് സൗകര്യം ഇല്ലെന്നുള്ള പരാതിയുമായാണ് പഞ്ചായത്തിനെ ഇവര്‍ സമീപിക്കുന്നത്. എന്നാൽ 10 മാസം കഴിഞ്ഞിട്ടും പഞ്ചായത്ത് കോടതി ഇടപെട്ടെന്ന് പറഞ്ഞ് വിഷയം പരിഹരിക്കാതെ പറ്റിക്കുകയാണെന്നാണ് സരമ്മയുടേയും മകൾ ഉഷയുടെയും ആരോപണം.
പരാതി കൊടുത്ത് പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ പ്ലക്കാർഡുമായി സമരം തുടങ്ങിയതോടെ പഞ്ചായത്ത് സമരം അവസാനിപ്പിക്കാൻ ആവശ്യപെട്ടു. എന്നാൽ ആവശ്യം സാധിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇടപെട്ട് ചർച്ച ചെയ്ത് 15 ദിവസത്തിനുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ് നല്കി. എന്നാൽ 300 ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ സരമ്മയുടെ മകൾ ഉഷ പഞ്ചായത്തിനെ സമീപിച്ചപ്പോൾ വിഷയത്തിൽ കോടതി നോട്ടീസ് ഉള്ളതിനാൽ പ്രശ്നം പിന്നീട് പരിഹരിക്കാമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ആദ്യം പരിഹാരം ഉണ്ടാക്കാമെന്ന് വാക്ക് പറഞ്ഞ് സമരത്തിൽ നിന്ന് പിൻമാറാന്‍ പറഞ്ഞു പഞ്ചായത്ത് പറ്റിച്ചതിനാൽ വീണ്ടും സമരം തുടരുകയായിരുന്നു വയോധികയായ സരസമ്മയും മകളും. പഞ്ചായത്ത് അധികൃതർ അവഗണിക്കുന്നതിനാൽ ആവശ്യം സാധിക്കാൻ ആത്മാഹൂതി അല്ലാതെ മറ്റ് മാർഗ്ഗം ഇല്ലെന്നാണ് സരസമ്മ പറയുന്നത്. ഇതിനിടയിൽ സർക്കാർ നടത്തിയ പരാതി പരിഹാരമേളകളിലും പത്തനംതിട്ട ജില്ലാ കളക്ടർക്കും പരാതി നല്കിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ഇവർ പറയുന്നത്.