കൊച്ചി : ലക്ഷണങ്ങളൊന്നുമില്ലാതെയോ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടിയോ സാധാരണ ഹൃദയാഘാതത്തിന്റേതല്ലാത്ത ലക്ഷണങ്ങളുമായോ (Atypical symptoms) സംഭവിക്കുന്ന ഹൃദയാഘാതത്തെയാണു നിശ്ശബ്ദ ഹൃദയാഘാതം. പ്രധാനമായും രണ്ടു തരമുണ്ടിത്. പൂർണമായും നിശ്ശബ്ദം – അതയാത് ഹൃദയാഘാതം ഉണ്ടായതിന്‍റെ ഒരു ലക്ഷണവും രോഗിക്ക് അനുഭവപ്പെടുകയില്ല.
ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു മറ്റെന്തെങ്കിലും ആവശ്യത്തിനു പരിശോധന നടത്തുമ്പോഴാകും തനിക്ക് അറ്റാക്ക് വന്നിരുന്ന കാര്യം രോഗി അറിയുക. രണ്ടാമത്തേത് റിലേറ്റീവ്‌ലി സൈലന്റ്– അതായതു വിയർപ്പോ ക്ഷീണമോ വയറുവേദനയോ പോലെ സാധാരണഗതിയിൽ ഹൃദയാഘാതവുമായി ചേർത്തു വായിക്കാത്ത ലക്ഷണങ്ങൾ വന്നു പോയിട്ടുണ്ടാകാം. പക്ഷേ രോഗി അതു തിരിച്ചറിയാത്തതു മൂലം ചികിത്സയെടുത്തിട്ടുണ്ടാകില്ല.
45 നും 84 നും ഇടയിൽ പ്രായമുള്ള നിലവിൽ ഹൃദയധമനീ പ്രശ്നങ്ങളൊന്നും ഇല്ലാത്ത 2000 ആളുകളിൽ 10 വർഷമായി നടത്തിയ പഠനത്തിൽ ഇവരിൽ എട്ടു ശതമാനത്തിനും മയോകാർഡിൽ വടുക്കൾ ഉള്ളതായി കണ്ടു. ഹൃദയാഘാതം സംഭവിച്ചതിന്‍റെ തെളിവാണ് ഈ വടുക്കൾ. ഇതിൽ 80 ശതമാനം പേരാകട്ടെ തങ്ങൾക്കു ഹൃദയാഘാതം സംഭവിച്ചു എന്നതിനെക്കുറിച്ച് ഒന്നുമേയറിഞ്ഞിട്ടുമില്ലായിരുന്നു.
സാധാരണ ഹൃദയാഘാതം സംഭവിക്കുമ്പോൾ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു വിദഗ്ധ സഹായം തേടേണ്ടതുണ്ട്. ഇതു ഹൃദയപേശികൾക്ക് സംഭവിക്കുന്ന നാശനഷ്ടം നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്നു. നിശ്ശബ്ദ ഹൃദയാഘാതത്തിൽ പലപ്പോഴും രോഗി അറ്റാക്ക് ഉണ്ടായ വിവരം അറിയാത്തതുകൊണ്ട് വൈദ്യസഹായം ലഭിക്കുന്നില്ല. തന്മൂലം ഇവരിൽ ഭാവിയിൽ ഹൃദയപരാജയം വരാനുള്ള സാധ്യത വർധിക്കാം.
പെട്ടെന്നുള്ള മരണങ്ങൾ
നിശ്ശബ്ദ ഹൃദയാഘാതം സംശയിക്കാവുന്ന ചില ഘട്ടങ്ങളാണ് ഉറക്കത്തിലുള്ള മരണവും കുഴഞ്ഞു വീണുള്ള മരണവുമൊക്കെ. ഉറക്കത്തിലുണ്ടാകുന്ന മരണത്തിലേക്കു നയിക്കുന്നത് രണ്ടു പ്രധാന കാരണങ്ങളാണ്. ഹൃദയതാളത്തിലുള്ള ക്രമക്കേടുകൾ, ഹൃദയമിടിപ്പ് വല്ലാതെ കൂടുന്ന ടാക്കി കാര്‍ഡിയ, ഹൃദയമിടിപ്പ് വളരെയധികം താഴ്ന്നു പോകുന്ന ബ്രാഡികാർഡിയ എന്നിവയൊക്കെ മരണകാരണമാകാം.
രണ്ടാമതായി പെട്ടെന്ന് ബിപി താഴ്ന്നു പോയി ഹൃദയപേശികളിലേക്കും തലച്ചോറിലേക്കുമുള്ള രക്തമൊഴുക്കു കുറഞ്ഞ് ഷോക്ക് ഉണ്ടായി മരിക്കാം. ചെറുപ്പക്കാരിലുൾപ്പെടെ പെട്ടെന്നുള്ള മരണം സംഭവിക്കാൻ ഒരു പ്രധാനകാരണം ജനിതകമായ ഹൃദ്രോഗങ്ങളാണ്. ഉദാഹരണത്തിന് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി അഥവാ ഹൃദയപേശികൾക്കു കട്ടി കൂടുന്ന ജനിതകരോഗാവസ്ഥ കായികമത്സരങ്ങൾക്കിടയിലും മറ്റും സംഭവിക്കുന്ന പെട്ടെന്നുള്ള മരണത്തിനു കാരണമാകാം.