കൊച്ചി : നാലാം ദിനത്തിൽ സമരം ശക്തമാക്കി കൊച്ചിയിലെ സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികൾ. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണക്കാർ സ്വിഗ്ഗിയുടെ സോണൽ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സമരം ചെയ്യുന്ന തൊഴിലാളികളെ പോലീസ് മർദ്ദിക്കുന്നുണ്ടെന്നും സമരത്തെ അട്ടിമറിക്കാനുള്ള മാനേജ്മെന്‍റ് ശ്രമം വിലപ്പോവില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി. മിനിമം നിരക്ക് 30 രൂപയായി ഉയർത്തുക, തേർഡ് പാർട്ടി കമ്പനിയുടെ ഭക്ഷണ വിതരണ അധികാരം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വിഗ്ഗി ഭക്ഷണ വിതരണക്കാരുടെ സമരം.
നാലാം ദിനത്തിലേക്ക് കടന്നതോടെയാണ് ഭക്ഷണ വിതരണക്കാർ സമരം ശക്തമാക്കിയത്. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ 200 അധികം തൊഴിലാളികൾ സ്വിഗ്ഗിയുടെ കോൺവെന്‍റ് റോഡിലുള്ള സോണൽ ഓഫീസിലേക്ക് പ്രതിഷേധം നടത്തി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഭക്ഷണ വിതരണക്കാർ വ്യക്തമാക്കി.