കൊച്ചി: പ്രണയത്താലും വിരഹത്താലും ലക്ഷോപലക്ഷങ്ങളുടെ ഹൃദയം കവർന്ന ശബ്ദം… മുഹമ്മദ് റഫി… അതൊരു കാലഘട്ടത്തിന്റെ പേരാണ്. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം കടന്നുപോകുമ്പോൾ അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിക്കുന്ന അപൂർവ്വം വ്യക്തിത്വങ്ങളിലൊരാളാണ് മുഹമ്മദ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരു സ്വരവുമില്ല.
1924 ഡിസംബർ 24–ാം തീയതി പഞ്ചാബിലെ കോട്ട് ലാ സുൽത്താൻ സിംഗ് എന്ന സ്ഥലത്തായിരുന്നു (ഇന്നത്തെ പാക്കിസ്ഥാൻ) മുഹമ്മദ് റഫിയുടെ ജനനം. ചെറുപ്പത്തിലെ തന്നെ സംഗീത വാസനയുണ്ടായിരുന്ന റഫി ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, വാഹിദ്ഖാൻ എന്നിവരുടെ കീഴിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചു. 1941ല്‍ ശ്യാം സുന്ദറിന്റെ “ഗുല്‍ബലോച്ച്” എന്ന പഞ്ചാബി സിനിമയിൽ പാടിക്കൊണ്ട് സിനിമാ ഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. ഇടയ്ക്കുള്ള അഞ്ച് വർഷത്തെ ഇടവേള ഒഴിച്ച് പിന്നീടുള്ള ഏകദേശം നാൽപ്പതു കൊല്ലത്തോളം ഇന്ത്യയിൽ മുഹമ്മദ് റഫി യുഗമായിരുന്നു. റഫി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത് നൗഷാദിന്റെ സംഗീതത്തിൽ ദുലാരി എന്ന ചിത്രത്തിലെ “സുഹാനി രാത് ഡൽജുക്കി, ബൈജു ബാവ് രയിലെ ” ഓ ദുനിയാ കേ രഖ് വാലേ” എന്നീ ഗാനങ്ങളിലൂടെയായിരുന്നു.
ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ ലതാ മങ്കേഷ്ക്കറോടൊപ്പം പാടിയ റെക്കോർഡും മുഹമ്മദ് റഫിക്ക് സ്വന്തം. “തളിരിട്ടക്കിനാക്കൾ” എന്ന മലയാള സിനിമയിൽ ജിതിൻ ശ്യാമിന്റെ സംഗീതത്തിൽ “ശബാബ് ലേകേ” എന്ന ഒരു ഹിന്ദിഗാനം റഫി പാടിയിട്ടുണ്ട്. കാലമെത്തും മുൻപേ കടന്നുപോയ മുഹമ്മദ് റഫിയുടെ 98-ാം ജന്മവാര്‍ഷികമാണ് ഇന്ന്. കേരളത്തിലുൾപ്പെടെ നിരവധി ആരാധകർ അദ്ദേഹത്തിനുണ്ടായിരുന്നു. ഹിന്ദിക്ക് പുറമെ മൈഥിലി, ഭോജ്പുരി, ബംഗാളി, തമിഴ്, തെലുങ്ക്, പഞ്ചാബി ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിരുന്നു. ഏഴായിരത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ഹിന്ദിയടക്കമുള്ള ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് വേണ്ടി ആലപിച്ചത്. 1980 ജൂലൈ 31 ന് മരണപ്പെടുമ്പോൾ വെറും 55 വയസ്സു മാത്രമായിരുന്നു റാഫിയുടെ പ്രായം. അദ്ദേഹത്തിന്റെ മരണം ഹിന്ദി ചലച്ചിത്ര രംഗത്തിന് കനത്ത ആഘാതമായി, ആരാധകരെ ദുഃഖത്തിലാഴ്ത്തി. മരണത്തിനു ശേഷം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലക്ഷക്കണക്കിന് ഹൃദയങ്ങളിൽ പ്രിയപ്പെട്ട ശബ്ദമായി മുഹമ്മദ് റാഫിയുടെ ആ മാന്ത്രിക സ്വരം നിറഞ്ഞു നിൽക്കുന്നു.