ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും പങ്കെടുക്കില്ല. എ.കെ.ആന്‍റണിയും ഉമ്മന്‍ചാണ്ടിയും എത്തില്ല. ഖര്‍ഗെയുടെ നേതൃത്വത്തില്‍ 10 മണിക്കാണ് യോഗം. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ എന്ന് തീരുമാനിക്കുക യോഗത്തിലാണ്. തിരഞ്ഞെടുപ്പ് വേണ്ട എന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിൽ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ അധ്യക്ഷനെ ചുമതലപ്പെടുത്തും. മത്സരമുണ്ടായാൽ ശശി തരൂരും രമേശ് ചെന്നിത്തലയുമടക്കം പ്രമുഖർ രംഗത്തിറങ്ങിയേക്കും. യോഗത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾക്ക് ഇന്ന് അന്തിമരൂപമാകും. രാഹുൽ ഗാന്ധി നാളെ റായ്പൂരിലെത്തും.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വെല്ലുവിളികള്‍ നേരിടുന്നതിനു കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള 85ാം പ്ലീനറി സമ്മേളനം തുടങ്ങുമ്പോള്‍ ആരൊക്കെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതിയില്‍ എത്തുമെന്ന ചര്‍ച്ച സജീവം. പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പു വേണ്ട എന്നാണു സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെങ്കില്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു കൈമാറും. അങ്ങനെയെങ്കില്‍ സമിതിയുടെ പ്രഖ്യാപനം പ്ലീനറിയിലുണ്ടായേക്കില്ല. 23 പേരെയും പിന്നീടായിരിക്കും പ്രഖ്യാപിക്കുക. എന്നാല്‍ അതിന് സാധ്യത കുറവാണ്.
തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായത്തിനാണ് സ്റ്റിയറിങ് കമ്മിറ്റിയില്‍ മുന്‍തൂക്കം. അതേസമയം തിരഞ്ഞെടുപ്പു വേണമെന്നു കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നാല്‍ നാളെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും ഞായറാഴ്ച തിരഞ്ഞെടുപ്പും നടക്കും. പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീരുമാനം നിര്‍ണ്ണായകമാണ്. പ്രവര്‍ത്തക സമിതിയില്‍ ഇടം ലഭിച്ചില്ലെങ്കില്‍ ശശി തരൂര്‍, സച്ചിന്‍ പൈലറ്റ് എന്നിവരടക്കമുള്ളവര്‍ പിണങ്ങും. ഇത് പ്രതിസന്ധിയുമാകും. ഇരുവരുടെയും സേവനം പാര്‍ട്ടി ഉപയോഗപ്പെടുത്തണമെന്നു സോണിയ ഗാന്ധിക്കും പ്രിയങ്കയ്ക്കും അഭിപ്രായമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തര്‍ ഇതിന് എതിരാണ്.
ദേശീയ നേതൃത്വത്തില്‍ ഒരു ചുമതലകളിലേക്കും തന്നെ ഇനി പരിഗണിക്കരുത് എന്ന് എ.കെ.ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം ഉമ്മന്‍ ചാണ്ടിയും ഒഴിയുമ്പോള്‍, പകരം രമേശ് ചെന്നിത്തലയ്ക്ക് സാധ്യത ഏറെയാണ്. എന്നാല്‍ ആന്റണി മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടി ശശി തരൂരിനും കൂടെയാണ്. ഇതും കേരളത്തിലെ ഭാവിയിലെ കോണ്‍ഗ്രസിന്‍റെ ദേശീയ മുഖങ്ങളെ സ്വാധീനിക്കും. കെസി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകും. ജോഡോ യാത്രയുടെ വിജയം കെസിയുടെ കരുത്ത് കൂട്ടും. കൊടിക്കുന്നില്‍ സുരേഷും പ്രവര്‍ത്തക സമിതി മോഹവുമായി ഉണ്ട്. എല്ലാം നിശ്ചയിക്കുക രാഹുല്‍ ഗാന്ധിയുടെ നിലപാടാകും. അതുകൊണ്ട് തന്നെ രാഹുലിന്റെ തീരുമാനം അറിയാനുള്ള ആകാംഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
താനൊഴിയുമ്പോള്‍ പകരം മുല്ലപ്പള്ളി രാമചന്ദ്രനെ പ്രവര്‍ത്തക സമിതിയില്‍ എടുക്കണമെന്നതാണ് ആന്റണിയുടെ നിര്‍ദ്ദേശം. സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനാണ് ആന്റണി. എഐസിസി അധ്യക്ഷ പദവിയില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്കായി മുമ്പില്‍ നിന്ന മുതിര്‍ന്ന നേതാവ്. അതുകൊണ്ട് തന്നെ ആന്റണിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ ആന്റണിയുടെ കൈയിലുള്ള കേന്ദ്ര അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍ സ്ഥാനവും മുല്ലപ്പള്ളിക്ക് കിട്ടിയേക്കും. രമേശ് ചെന്നിത്തല ഇത്തവണ പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ശശി തരൂരിന്‍റെ സാധ്യത പൂര്‍ണമായും അസ്തമിച്ചിട്ടില്ല. പ്രവര്‍ത്തകസമിതി അംഗബലം 25 ല്‍ നിന്നും 30 ആക്കി ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയും സ്ഥാനമൊഴിയും. അങ്ങനെ വന്നാല്‍ ആരാകും പകരക്കാരനെന്ന ചര്‍ച്ച സജീവമാണ്. ആന്‍ണിയുടെ നീക്കങ്ങള്‍ ശശി തരൂരിനെ തളയ്ക്കാന്‍ വേണ്ടി കൂടിയാണ്. എന്നാല്‍ ആന്റണിയുടെ പേരിലുള്ള കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനെ ഇന്ന് നയിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മനസ്സ് തരൂരിനൊപ്പവും. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഒഴിയുമ്പോള്‍ പ്രവര്‍ത്തകസമിതിയില്‍ എ വിഭാഗത്തിനു പ്രാതിനിധ്യം ഇല്ലാതാകും. കൊടിക്കുന്നില്‍ വന്നാല്‍തന്നെ പഴയ എ ഗ്രൂപ്പുകാരനായ അദ്ദേഹത്തെ അവര്‍ ഇപ്പോള്‍ ഒപ്പമുള്ളയാളായി പരിഗണിക്കുന്നില്ല. തരൂരിനുവേണ്ടി ‘എ’യിലെ ബെന്നി ബഹനാനും തമ്ബാനൂര്‍ രവിയും എം.കെ.രാഘവനും പരസ്യമായി നിലയുറപ്പിക്കുന്നുണ്ട്.
പ്ലീനറിയില്‍ അവതരിപ്പിക്കുന്ന 6 പ്രമേയങ്ങള്‍ക്ക് ഇന്ന് അന്തിമ രൂപമാകും. ഇതിനുള്ള സമിതി വൈകിട്ട് യോഗം ചേരും. നാളെയും ഞായറാഴ്ചയും വിവിധ പ്രമേയങ്ങളില്‍ വിശദ ചര്‍ച്ച നടക്കും. പ്രതിപക്ഷ സഖ്യമടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നിലപാട് പ്ലീനറിയില്‍ പ്രഖ്യാപിക്കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രസംഗിക്കും. ഞായറാഴ്ച 2 ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്ലീനറിയെ അഭിസംബോധന ചെയ്യും. വൈകിട്ട് നടത്തുന്ന റാലിയോടെ പ്ലീനറിക്കു സമാപനമാകും.
പ്ലീനറിയുടെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളുടെ കട്ടൗട്ടുകള്‍ കൊണ്ട് നിറഞ്ഞ് റായ്പുര്‍. സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക, പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരുടെ കട്ടൗട്ടുകളാണ് സമ്മേളനസ്ഥലമായ നയാ റായ്പുരിലെങ്ങും. തന്‍റെ എതിരാളിയായ മന്ത്രി ടി.എസ്.സിങ്‌ദേവിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ വെട്ടിനിരത്തിയതിനു പുറമേ കട്ടൗട്ടുകളില്‍ നിന്നും ബാഗേല്‍ പുറത്താക്കി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുക്കും.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.