ഡൽഹി: മോഡലിങ് രംഗത്ത് സജീവമാകുന്നതിന് മുമ്പ് താൻ മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നീലേഷ് മിശ്രയുമായുള്ള ടി.വി ഷോയിലാണ് സ്മൃതി തന്റെ ജീവിതം പറഞ്ഞത്.മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. പിതാവ് ലോൺ എടുത്താണ് പണം കണ്ടെത്തിയത്. പക്ഷേ, പണം തരുന്നതിന് അദ്ദേഹം ഒരു നിബന്ധന വെച്ചു. പണം പലിശയടക്കം തിരിച്ചുനൽകണം. അല്ലെങ്കിൽ താൻ പറയുന്ന ആളെ വിവാഹം ചെയ്യേണ്ടിവരുമെന്നായിരുന്നു പിതാവിന്റെ നിബന്ധന.
മിസ് ഇന്ത്യ മത്സരത്തിൽ സമ്മാനത്തുകയായി 60,000 രൂപ ലഭിച്ചു. പക്ഷേ അത് തികയാത്തതിനാൽ ബാക്കി പണം കണ്ടെത്താനായി ജോലിക്ക് പോകാൻ തീരുമാനിച്ചു. ചില പരസ്യങ്ങൾ ചെയ്‌തെങ്കിലും സ്ഥിരവരുമാനം അത്യാവശ്യമായിരുന്നു. മക്‌ഡൊണാൾഡിൽ അന്വേഷിച്ചപ്പോൾ അവിടെ ക്ലീനിങ് ജോലി മാത്രമാണ് ഒഴിവുണ്ടായിരുന്നത്. മാസം 1500 രൂപക്കാണ് അവിടെ ജോലി ചെയ്തിരുന്നത്. ആഴ്ചയിൽ ആറ് ദിവസവും ജോലി ചെയ്തു, ഏഴാമത്തെ ദിവസം ഓഡിഷന് പോയി. ഇത്തരമൊരു ഓഡിഷനിലാണ് സ്റ്റാർ പ്ലസിന്റെ തുൾസി എന്ന ഷോയിൽ തനിക്ക് അവസരം ലഭിച്ചതെന്നും സമൃതി ഇറാനി പറഞ്ഞു.