കൊച്ചി : കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട് ജീവനൊടുക്കിയ മാര്‍ഗംകളി വിധികര്‍ത്താവ് പി.എന്‍. ഷാജിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി ദൃക്സാക്ഷികള്‍. കേസിലെ രണ്ടും മൂന്നും പ്രതികളും നൃത്തപരിശീലകരുമായ കാസര്‍കോട് സ്വദേശി ജോമെറ്റ് മൈക്കിള്‍, മലപ്പുറം സ്വദേശി സൂരജ് എന്നിവരാണ് എസ്.എഫ്.ഐ.ക്കെതിരേ ഇപ്പോൾ രംഗത്തുവന്നത്. എസ്.എഫ്.ഐ. നേതാവ് അഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെനറ്റ് ഹാളിന്റെ അകത്ത് മറ്റൊരുമുറിയിലേക്ക് ഷാജിയെ കൂട്ടിക്കൊണ്ടുപോയത്.
‘നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്’ അഞ്ജു ചോദിച്ചു. ഷാജിയുടെ ബയോഡേറ്റ വായിച്ച് കളിയാക്കി. അഞ്ജുവാണ് അടിക്കെടാ ഇവനെയെന്ന് പറഞ്ഞത്. ക്രിക്കറ്റ് ബാറ്റ്, ഹോക്കിസ്റ്റിക് തുടങ്ങിയവ അവിടെ ഉണ്ടായിരുന്നു.എന്നെ ആവശ്യമില്ലാത്ത പ്രശ്‌നത്തില്‍ കുരുക്കരുത്, ജീവിക്കാന്‍ വഴിയില്ല, ആത്മഹത്യചെയ്യുമെന്ന് ഇതിനിടെ ഷാജി പറഞ്ഞതായും ദൃക്സാക്ഷികള്‍ പറയുന്നു.