അമേരിക്ക: ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്നുണ്ടായ ദുരന്തത്തിൽ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. നാല് തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. ഇവർ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിലേക്ക് രക്ഷാപ്രവർത്തകർ. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പറ്റാപ്സ്കോ നദിയിൽ ചൊവ്വാഴ്ച നിർത്തിവച്ച തെരച്ചിൽ പുനരാരംഭിച്ചെങ്കിലും പ്രതീക്ഷയില്ലെന്ന് മേരിലാൻഡ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടില്ലെന്ന ആശ്വാസവും രക്ഷാപ്രവർത്തകർ പങ്കുവച്ചു. കപ്പൽ ഇടിച്ചതിനെത്തുടർന്ന് തകർന്നുവീണ ഫ്രാന്‍സിസ് സ്കോട്ട് കീ പാലത്തിലൂടെയുള്ള ദേശീയപാതയിലെ കുഴിയടയ്ക്കാൻ നിയോഗിക്കപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരാണ് നദിയിൽ വീണത്.
രണ്ടുപേരെ നേരത്തെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചിരുന്നു. ഗ്വാട്ടിമാല, ഹൊണ്ടുറാസ്, മെക്സിക്കോ നിവാസികളാണ് അപകടത്തിൽപ്പെട്ടത്. കപ്പലിന്റെ നിയന്ത്രണം നഷ്ടമായ വിവരം ലഭ്യമായതിനു തൊട്ടുപിന്നാലെ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചതാണു വൻദുരന്തം ഒഴിവാക്കിയത്. തൊഴിലാളികളെ വിവരമറിയിക്കാനുള്ള സമയം ലഭിച്ചതുമില്ല. നിയന്ത്രണം നഷ്ടമായ ചരക്കുകപ്പൽ പാലത്തിന്റെ ദിശയിലേക്കു നീങ്ങുന്നുവെന്ന സന്ദേശം വന്ന് 90 സെക്കൻഡിനുള്ളിൽ പാലത്തിന്റെ ഇരുവശത്തുനിന്നും ഗതാഗതം തടയുകയായിരുന്നു.