ചെന്നൈ: പരന്തൂർ വിമാനത്താവളം വരെ ചെന്നൈ മെട്രോ ദീർഘിപ്പിക്കാനുള്ള പദ്ധതിയുടെ നിർമാണം ഒരു വർഷത്തിനുള്ളിൽ തുടങ്ങും. വിശദ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാൻ 5 കമ്പനികൾ താൽപര്യ പത്രം സമർപ്പിച്ചതായി അധികൃതർ പറഞ്ഞു. 2029ൽ പൂർത്തിയാകുമെന്നു കരുതുന്ന വിമാനത്താവള നിർമാണത്തിന്റെ ആദ്യഘട്ടത്തോടൊപ്പം മെട്രോ പാതയും പൂർത്തിയാക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) ലക്ഷ്യമിടുന്നത്. നഗരത്തിൽ മീനമ്പാക്കത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിൽ നിന്ന് പുതിയ വിമാനത്താവളത്തിലേക്ക് മെട്രോയിൽ എളുപ്പത്തിൽ എത്തിപ്പെടാനുള്ള സൗകര്യം കൂടിയാണ് പരന്തൂർ പാത പൂർത്തിയാകുന്നതോടെ ലഭിക്കുക. അലന്തൂരിൽ നിന്നോ ആലപ്പാക്കത്തു നിന്നോ പാത മാറി യാത്ര ചെയ്യണമെന്നു മാത്രം. നഗരത്തിലെ മെട്രോ പാതകളിൽ നിന്നു വ്യത്യസ്തമായി പരന്തൂർ പാതയിലെ സ്റ്റേഷനുകൾ തമ്മിലുള്ള ദൂരക്കൂടുതൽ ട്രെയിനുകളുടെ വേഗം കൂട്ടാനും സഹായിക്കും.
നഗരത്തിൽ ശരാശരി ഒരു കിലോ മീറ്റർ ദൂരത്തിൽ സ്റ്റേഷനുകളുണ്ട്. ഓരോ കിലോമീറ്ററിലും നിർത്തുന്നതു മൂലം മെട്രോ ട്രെയിനുകൾക്ക് പരമാവധി വേഗത്തിൽ പോകാൻ സാധിക്കാറില്ല. പരന്തൂർ പാതയിൽ 19 സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും പൂനമല്ലിക്കു സമീപമുള്ള ഏതാനും സ്റ്റേഷനുകൾ ഒഴിച്ചാൽ മറ്റുള്ളവ തമ്മിൽ 3 കിലോമീറ്ററുകളിലധികം ദൂരമുണ്ടാകും.മെട്രോ രണ്ടാം ഘട്ടത്തിലെ ലൈറ്റ്ഹൗസ് – പൂനമല്ലി പാതയാണ് പരന്തൂർ വരെ നീട്ടുന്നത്. 26.1 കിലോ മീറ്റർ ദൈർഘ്യത്തിലാണ് ഈ ഇടനാഴിയിൽ നിർമാണം. സാധ്യതാ പഠന പ്രകാരം പൂനമല്ലി മുതൽ പരന്തൂർ വരെ 44 കിലോമീറ്ററോളം ദൂരമുണ്ട്. ഇതുകൂടി പൂർത്തിയായാൽ ചെന്നൈ മെട്രോയിലെ ഏറ്റവും ദൈർഘ്യമുള്ള ഇടനാഴിയായി പരന്തൂർ പാത മാറും.