പുൽപ്പള്ളി : വയനാട്ടിലെ പുൽപ്പള്ളിയിൽ ലക്സ് ഇൻ റിസോട്ടിൻ്റെ മുന്നിൽ നിന്ന ചന്ദനം മുറിച്ചു കടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ചന്ദനമോഷണം. എട്ടടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വർഷം പഴക്കമുള്ള ചന്ദനമാണ് കളവ് പോയത്. രാത്രി പതിനൊന്നരയോടെയായിരുന്നു വെട്ടിക്കടത്തിയത്. പ്രതികൾ തടിയുമായി പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കനത്ത മഴയായതിനാൽ മരം മുറിക്കുന്നത് അറിഞ്ഞില്ലെന്നാണ് റിസോർട്ടിലെ ജീവനക്കാർ പറയുന്നത്. പുൽപ്പള്ളി പോലീസിനും വനംവകുപ്പിനും പരാതി നൽകിയിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തിൽ കടമാൻപാറയിലെ സ്വാഭാവിക ചന്ദന തോട്ടങ്ങളിൽ നിന്ന് 5 മരങ്ങളാണ് കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടത്.
വനം വകുപ്പിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിച്ചു കടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. പതിനഞ്ച് മുതൽ 20 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് കടത്തിയത്. മരങ്ങൾ നിന്ന ഭാഗം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. പ്രതികളാരാണെന്ന് കണ്ടെത്താനായിട്ടില്ല. മുമ്പും കടമാൻപാറയിൽ നിന്ന് ചന്ദനമരങ്ങൾ കടത്തിയിട്ടുണ്ട്. പക്ഷേ പ്രതികളെ കുറിച്ച് യാതൊരു തുമ്പുമില്ല. കടമാൻപാറയിൽ നിന്ന് വളരെ എളുപ്പത്തിൽ തമിഴ്നാട്ടിലേക്ക് കടക്കാം. അതിനാൽ തമിഴ്നാട്ടിലെ ചന്ദനകടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.