അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് ദാരുണമായി കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർഖേജ് സ്വദേശിയായ സോഫിയ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് ഫാറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബിൽ ഫാറൂഖ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുഹാപുരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സോഫിയ. മൂന്ന് മാസം മുൻപ് ഒരു ആൺസുഹൃത്തിനൊപ്പമുള്ള സോഫിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെത്തുടർന്ന് അച്ഛനും സഹോദരനും പെൺകുട്ടിയെ നിരന്തരം വഴക്കുപറയുകയും മറ്റുള്ളവരുമായി സംസാരിക്കുന്നതിനെ എതിർക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന വൈരാഗ്യത്തിലാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ഓഗസ്റ്റ് 12 ന് രാത്രിയിൽ സഹോദരനായ ഹാബിൽ തന്‍റെ ബൈക്കിന്‍റെ പിന്നിൽ സോഫിയയെ ഇരുത്തി സര്ഖേജിനടുത്തുള്ള ഘെൽജിപ്പുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കയ്യിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് ഹാബിൽ സോഫിയയുടെ തലയ്ക്ക് മൂന്ന് തവണ ശക്തമായി അടിക്കുകയായിരുന്നു. ഈ സമയം പിതാവ് മുഹമ്മദ് ഫാറൂഖ് സഹായത്തിനായി കൂടെയുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പൊതുറോഡിലേക്ക് മാറ്റിയിട്ട പ്രതികൾ വാഹനാപകടത്തിൽ പരിക്കേറ്റതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. അജ്ഞാത വാഹനം ബൈക്കിലിടിച്ച് ഓടിച്ചിട്ടു പോയതാണെന്ന് കാണിച്ച് ഇരുവരും പോലീസിൽ വ്യാജ പരാതി നൽകുകയും ചെയ്തു.































