ലഖ്നോ: യു.പിയിലെ ബരാബാങ്കിയിൽ അഞ്ചുവയസുകാരിയെ അയൽവാസിയായ 40കാരൻ ബലാത്സംഗം ചെയ്തു. പീഡനശേഷം മരിച്ചെന്ന് കരുതിയ കുട്ടിയെ പാടത്ത് ഉപേക്ഷിച്ചു. പിന്നീട് പൊലീസിന്‍റെ തിരച്ചിലിൽ കുട്ടിയെ ജീവനോടെ കണ്ടെത്തി. പ്രതിയായ റിങ്കു വർമയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് അഞ്ച് വയസായ ആൺകുട്ടിയുണ്ട്. ബുധനാഴ്ച ഈ കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ പ്രതി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പിതാവ് എടുത്തുകൊണ്ടുപോയ കാര്യം പ്രതിയുടെ മകനാണ് പുറത്തു പറഞ്ഞത്. രണ്ട് മണിക്കൂറിലേറെ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാതെയായതോടെ പോലീസിൽ അറിയിച്ചു.
പോലീസ് എത്തിയപ്പോൾ ഏതാനും പേരെ സംശയമുണ്ടെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് കാണാതായ കുട്ടിയുടെ സമപ്രായക്കാരായ കുട്ടികളോട് വിവരം തിരക്കുകയായിരുന്നു. ഈ സമയത്താണ് പ്രതിയുടെ മകൻ പിതാവ് എടുത്തുകൊണ്ടുപോയ കാര്യം പറഞ്ഞത്. റിങ്കു വർമയെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. ബലാത്സംഗത്തെ തുടർന്ന് കുട്ടി മരിച്ചെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ കരിമ്പിൻപാടത്തു നടത്തിയ തിരച്ചിലിൽ കുട്ടിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് പറഞ്ഞു.