തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ നാലു വർഷം നിരന്തരമായി പീഡിപ്പിച്ച കേസിൽ പത്തോളം കേസിൽ പ്രതിക്ക് 86 വർഷം കഠിനതടവും 75000 രൂപ പിഴയും. തിരുവനന്തപുരം കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിനെയാണ് (41) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക പീഡനം നേരിട്ട കുട്ടിക്ക് നൽകണമെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. 2015 കാലഘട്ടത്തിൽ കുട്ടിക്ക് ഒൻപത് വയസ് ആയിരുന്നപ്പോൾ മുതലാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസിൽ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചത്. ആ വർഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
തുടർന്ന് 2019ൽ പ്രതി രണ്ട് തവണ കുട്ടിയെ പീഡനത്തിന് ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാൽ കുട്ടി പുറത്തു പറയാൻ ഭയന്നു.
ഇതേ വർഷം തന്നെ കുട്ടിയെ കാറിൽ തട്ടി കൊണ്ട് പോയി കാറിനുള്ളിൽ വെച്ചും പീഡിപ്പിച്ചു. മറ്റൊരു ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു സ്വകര്യ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ പറഞ്ഞ് വിട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. സാധനങ്ങൾ മോഷ്ടിക്കവെ പിടിക്കപ്പെട്ടപ്പോൾ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട്ട് വെളിപ്പെടുത്തുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരികൾ പുറത്തു വന്ന് നോക്കിപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.





























